Monday 29 July 2013

ശാസ്ത്രം വളരുകയാണ് ..




ഭൂമിയെന്ന വിദ്യാലയത്തിൽ
കാലമെന്ന ഡിവിഷനിൽ ,
അവരഞ്ചു പേർ ഉറ്റ സ്നേഹിതർ .
"കാട് , മല , മഴ പുഴ , മനുഷ്യൻ ".

അതിജീവനത്തിന്റെ
വർഷാവസാന
പരീക്ഷണം കഴിഞ്ഞപ്പോൾ

"മല" സമതലമായി ..
"കാട് " മരുപ്പറമ്പായി ...
''മഴ" നാട് വിട്ടു ...
"പുഴ" കൊല്ലപ്പെട്ടു ...

മനുഷ്യന് മാത്രം
ഉന്നത വിജയം
... ഹാ '.....
അവനിപ്പോൾ
ചന്ദ്രനിൽ വേലി കെട്ടി
അതിരുകൾ തിരിക്കുന്നു

ചൊവ്വയിൽ
ഐ റ്റി പാർക്ക്‌ തുടങ്ങുന്നു
ബുധനിൽ
റിസോർട്ട് പണിയുന്നു

ഇന്നലെ
ആരോ പറഞ്ഞു കേട്ടതാണ് .
സൂര്യ മുഖത്തൊരു
ബോർഡ് സ്ഥാപിച്ചു
അവനുടനെ ഭൂമിയെ
കച്ചവടത്തിനായി-
വയ്ക്കുന്നുണ്ടത്രേ ..

Friday 12 July 2013

വാര്‍ദ്ധക്യം




പടിഞ്ഞാറന്‍ ചെരുവില്‍
ജരാനരകള്‍ വന്നൊരു
ചുവന്ന താഴികകുടം
മണ്ടി കിതച്ചു തേങ്ങുന്നുണ്ട്

പകലറുതിയില്‍
തിരുവസ്ത്രമഴിഞ്ഞു
വീഴുമ്പോള്‍ ...
കൂടുമാറ്റം കൊതിച്ചൊരു
പ്രാണന്‍ തുടിക്കുന്നു

ആകാശമേടയില്‍ കാലം
മേഘങ്ങള്‍ തുന്നിയോരുക്കിയ
മോഹകൂടാരത്തിലിരുന്ന്
അതിലോലലോലം..
രണ്ടു മാലാഖ കണ്ണുകള്‍
എന്നെ തൊട്ടുഴിയുന്നു

വിസ്മൃതമാകുന്ന വിസ്തൃത
സ്വപ്നങ്ങളെ..
മിഴിത്തുമ്പില്‍ കോര്‍ക്കുന്നൊരു
സൂര്യഹൃദയത്തിലും

ചിത്തഭ്രമങ്ങളില്‍
തുള്ളിയാര്‍ക്കുന്നൊരു
കടല്‍ കനവിലും ..

ശുഷ്ക്കിച്ച നീല ഞരമ്പുകളില്‍
തണുത്തുറഞ്ഞു വരണ്ടൊഴുകുന്ന
ധവളരക്ത വേഗങ്ങളിലും

മുറിച്ചുമാറ്റിയ പൊക്കിള്‍കൊടി
വിളക്കി ചേര്‍ത്തു ,
നക്ഷത്രങ്ങള്‍ പ്രഭ ചൊരിയുന്നൊരു
മാതൃഗേഹത്തില്‍ .
ആകുലതകള്‍ക്കടിവരയിട്ടു
തിരിച്ചു പോകാന്‍
കൊതിക്കുന്നൊരു
വൃദ്ധ സ്വപ്നം
ഉണര്‍ന്നിരിക്കുമ്പോള്‍

ഞാനെന്റെ ആത്മാവ് കോര്‍ത്തു
ജനാലകാഴ്ച്ചകളില്‍
പ്രതീക്ഷയുടെ
പുതു നാമ്പുകള്‍ തിരയട്ടെ.

Tuesday 9 July 2013

സൂര്യോദയത്തിനപ്പുറം




നിറഞ്ഞ സദസ് ...
മൈക്കിലുടെ ഒഴുകിയെത്തുന്ന അഭിനന്ദനങ്ങളുടെ പ്രവാഹം. തന്റെ നോവലിനെപറ്റിയും അതിലെ കഥാപാത്രങ്ങളെ പറ്റിയും അവരുടെ ചിന്തകളെ പറ്റിയും വാതോരാതെ സംസാരിക്കുന്ന സാഹിത്യ പ്രമുഖര്‍ താനെഴുതിയ ആദ്യനോവല്‍ "സൂര്യോയോദയത്തിനപ്പുറം" കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡു വാങ്ങും എന്നു ഒരിക്കലും കരുതിയില്ല.തന്റെ ഇന്നലകളെ തുറന്നു കാട്ടാന്‍ ആയിരുന്നു താന്‍ ശ്രമിച്ചത്‌ ഡോ.വിനയചന്ദ്രന്‍ എല്ലാവരുടെയും പ്രശംസാവാക്കുകള്‍ കേട്ടിരുന്നു. "സൂര്യോദയത്തിനപ്പുറം" ആ കനത്ത ഇരുട്ടു ആ ശൂന്യത തന്റെ ജീവിതമായിരുന്നില്ലേ? അതിലെ ഡോ.വിനു എന്നാ കഥാപാത്രത്തിലുടെ ഞാന്‍ ജീവിക്കുകയായിരുന്നില്ലേ ? അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നു. ജീവനോടുണ്ടെങ്കിലും ജീവിതം എന്താണെന്നറിയാത്ത നസിമ തന്റെ കഥയിലെ നായിക.അല്ല എന്റെ ജീവിതത്തില്‍ ഇന്നും ജീവിക്കുന്ന തന്റെ എല്ലാം എല്ലാമായ ആയിഷ. ഡോ വിനയചന്ദ്രന്റെ മനസിലുടെ തന്റെ നോവലിലെ ഓരോ സംഭവങ്ങളും കടന്നു പോയി ...

ഡോ.വിനു രോഗികളെ പരിശോധിക്കുന്ന തിരക്കിലായിരുന്നു. ഓ പി യില്‍ നല്ല തിരക്കായിരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിക്കാതെ ടോക്കന്‍ അനുസരിച്ച് ഉള്ളിലേക്ക് വരുന്ന രോഗികളെ സ്നേഹപൂര്‍വ്വം അവരുടെ രോഗ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി ഉപദേശങ്ങളും മരുന്നും നല്‍കികൊണ്ടിരുന്നു .
ടോക്കന്‍ നമ്പര്‍ ഇരുപത്തി ഏഴ് .. 

നസിമ
പെട്ടന്നായിരുന്നു അതു സംഭവിച്ചത് ഏകദേശം ഇരുപതു വയസോളം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അകത്തേക്ക് ഓടികയറിവന്നു. ഡോ.വിനു ഇമ വെട്ടാതെ ആ പെണ്‍ കുട്ടിയെ നോക്കി പ്രായത്തിനൊത്ത പക്വത വന്നിട്ടില്ല എന്നു ഒറ്റനോട്ടത്തില്‍ നിന്നും മനസിലാകും എങ്കിലും അടിമുടി സൌന്ദര്യം വാര്‍ന്നൊഴുകുന്ന ഒരു മുസ്ലിം പെണ്‍കുട്ടി മാതാപിതാക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഡോ.വിനു ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആ പെണ്‍കുട്ടി അവരുടെ ജീവിതത്തിനു തന്നെ ഭാരമാണ് എന്ന രീതിയില്‍ ആയിരുന്നു അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്.ആ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ കൂടുതല്‍ അവര്‍ ആഗ്രഹിച്ചത് ആ കുട്ടിയുടെ മരണമാണെന്നു ഡോ.വിനു മനസിലാക്കി .
"നസിമയെ ഇവിടെ അഡ്മിറ്റ്‌ ചെയ്യണം. പക്ഷേ എത്ര ദിവസം എന്നു പറയാന്‍ കഴിയില്ല. എനിക്കു നസിമയെ പൂര്‍ണമായി പഠിക്കാന്‍ കുറച്ചു സമയം വേണ്ടിവരും അതു കഴിഞ്ഞ ശേഷമേ ചിക്ത്സയെ പറ്റി ചിന്തിക്കാന്‍ കഴിയു" .
"ശരി ഡോക്ടര്‍ " ... 

അവര്‍ക്ക് സന്തോഷമായതു പോലെ നസിമയുടെ ബാപ്പ സന്തോഷത്തോടെ പറഞ്ഞു
"പിന്നെ ഒരു കാര്യം കൂടി നിങ്ങള്‍ പറഞ്ഞ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ നസിമയെ പൂര്‍ണതയില്‍ എത്തിക്കാം എന്നൊന്നും ഞാന്‍ പറയുന്നില്ല ഒരു ചെറിയ മാറ്റം എനിക്കു കാണാന്‍ കഴിഞ്ഞാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും അതുവരെ കാത്തിരിക്കണം അതിനു വേണ്ടി നമുക്ക് ശ്രമിക്കാം "
 

നസിമയുടെ ബാപ്പയുടെ മുഖം പെട്ടന്നു വലിഞ്ഞു മുറുകി. കൊപംകൊണ്ടായാള്‍ തിളക്കാന്‍ തുടങ്ങി.നസിമയുടെ ഉമ്മയുടെ മുഖത്തു നോക്കി അയാള്‍ പല്ല് ഞെരിച്ചു .
"ഡോക്ടര്‍ സാര്‍ ഞമ്മക്കറിയാം ഓളു ഞമ്മക്കു ഭാരമ .. ഇതൊന്നു മയ്യത്തായി കണ്ടാല്‍ മതിയായിരുന്നു"
"കുറച്ചു കാത്തിരിക്കു ...! നമുക്ക് നോക്കാം ദൈവത്തോടു ഉള്ളുരുകി പ്രാര്‍ത്ഥിക്കു. എല്ലാം ശരിയാകും "
ഡോ.വിനു അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഡോ.വിനു നസിമ യെ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ വലിയ പ്രതീക്ഷയില്ലായിരുന്നു പക്ഷേ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഡോ. വിനുവില്‍ എന്തൊക്കെയോ പ്രതീക്ഷകള്‍ നാമ്പിടാന്‍ തുടങ്ങി.മനസിന്റെ ഏതോ കോണില്‍ ഒരു പ്രകാശം. നസിമയെ അഡ്മിറ്റ്‌ ചെയിതു പോയ അവളുടെ ബാപ്പയോ സഹോദരങ്ങളോ പിന്നെ വന്നില്ല വല്ലപ്പോഴും ഒരു പേരിനു മാത്രം നസിമയുടെ ഉമ്മ വന്നു പോകും ഡോ.വിനു കൂടുതല്‍ സമയം നസിമയോടൊപ്പം ചെലവോഴിക്കാന്‍ കണ്ടെത്തിയിരുന്നു .
അയാളുടെ സാനിധ്യം നസിമയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി തുടങ്ങി. മാസങ്ങള്‍ കടന്നു പോയി. നസിമ ആള്‍ക്കാരെ മനസിലാക്കി തുടങ്ങി. നസിമ പുതിയ ലോകം മെല്ലെ മെല്ലെ കണ്ടു തുടങ്ങി. ഒരു കുഞ്ഞു കുട്ടിയില്‍ നിന്നും യുവത്വത്തിലേക്കുള്ള വളര്‍ച്ച മാസങ്ങള്‍ക്ക് ശേഷം മകളെ കാണാനെത്തിയ നസിമയുടെ ഉമ്മ ഞെട്ടിപ്പോയി തന്റെ മകള്‍ മാനസികമായി ഏറെ വളര്‍ന്നിരിക്കുന്നു എങ്കിലും ഡോ .വിനു നസിമക്കു അമ്മയെ പരിചയപെടുത്തി കൊടുത്തു
"നസിമ ഇതു തന്റെ ഉമ്മ .. നിനക്ക് ജന്മം തന്ന അമ്മ" ..
"ഉമ്മ" ...!
നസിമയുടെ ചുണ്ടുകള്‍ വിറച്ചു...
"എന്റെ മോളെ" ...
അവര്‍ ഞെട്ടിപ്പോയി ആദ്യമായി മകളുടെ വായില്‍ നിന്നും ഉമ്മ എന്നാ ശബ്ദം. അവള്‍ മകളെ വാരിപുണര്‍ന്നു. ആ മുഖത്തു തെരുതെരെ ചുംബിച്ചു .
"ഉമ്മ എവിടെ ആയിരുന്നു ഇത്രയും കാലം" 

നസിമയുടെ അടുത്ത ചോദ്യം കേട്ട് ഡോ.വിനുവായിരുന്നു അപ്പോള്‍ ഞെട്ടിയതു.നസിമ എന്നാ പെണ്‍കുട്ടി പൂര്‍ണതയില്‍ എത്തിയതുപോലെ തന്റെ പ്രയത്നത്തിനു ഫലം കണ്ടതു പോലെ താന്‍ വിജയം കണ്ടെത്തിയിരിക്കുന്നു ..
എന്റെ ബാപ്പ എവിടെ ..?
വിണ്ടും അവള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ..
ഡോ.വിനുവിനു പോലും അതിശയമായിരുന്നു എല്ലാം പൂര്‍ണതായി എത്തിയതു പോലെ ..
"ഡോക്ടര്‍ സാറെ ഞാന്‍ എന്‍റെ മോളെ കൊണ്ട് പോയിക്കോട്ടെ "
നസിമയുടെ ഉമ്മയുടെ വാക്കുകള്‍ക്ക് മുന്നില്‍ ഡോ.വിനു വിണ്ടും ഞെട്ടിപ്പോയി
ഇല്ല.. 

നസിമയെ വിട്ടുകൊടുക്കാന്‍ മനസുവരുന്നില്ല തന്‍റെ ഹൃദയത്തില്‍ എവിടെയോ ആ രൂപം പതിഞ്ഞു കഴിഞ്ഞിരിക്കുന്നു വിട്ടു കൊടുക്കാന്‍ മനസ്സ് വരുന്നില്ല ആ മുഖം ..ആ രൂപം ...വയ്യ
"കുറച്ചു ദിവസം കൂടി കഴിയട്ടെ" ..
ഡോ .വിനു പെട്ടന്നു പറഞ്ഞു ... പിന്നെ അയാള്‍ നസിമയെ നോക്കി. അവള്‍ മനോഹരമായി ഡോക്ടറെ നോക്കി ചിരിച്ചു. ഏറെ നേരം മകളും അമ്മയുമായി സംസാരിച്ചിരുന്നു അന്നു ആദ്യമായി ആ അമ്മയുടെ മനസിലെ സന്തോഷം ഡോ.വിനു കണ്ടു. അടുത്തദിവസം തന്നെ നസിമയുടെ നസിമയുടെ ബാപ്പയും സഹോദരങ്ങളും നസിമയെ കാണാന്‍ എത്തി. മകളുടെ മയ്യത്ത് കാണാന്‍ ആഗ്രഹിച്ച ബാപ്പയും ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത സഹോദരങ്ങളും ഇന്നവളെ വാരിപുണരുന്നു സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നു ..
വിണ്ടും മൂന്നു മാസങ്ങള്‍ കടന്നു പോയി..
നസിമ പൂര്‍ണതയില്‍ എത്തിയെന്നു ഡോ വിനു മനസിലാക്കി. അതോടെ നസിമയെ വീട്ടിലെക്കുകൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകളായി വീട്ടുകാര്‍ മുന്നോട്ടു വന്നു. അവര്‍ ഡിസ്ചാര്‍ജിനു വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങി . അവസാനം മനസില്ല മനസോടെ ഡോ.വിനു നസിമയെ ഡിസ്ചാര്‍ജ് ചെയിതു.
പക്ഷേ ഡോ.വിനു പോലും അറിയാതെ നസിമ എന്നാ പെണ്‍കുട്ടി അയാളുടെ മനസ്സില്‍ കൂടുകൂട്ടിയിരുന്നു. പൂര്‍ണ്ണമായും നസിമയെ അയാള്‍ സ്നേഹിച്ചിരുന്നു ഒരിക്കലും പിരിയാന്‍ കഴിയാത്തവണ്ണം ..
"ഡോക്ടര്‍ ഞാന്‍ പോകുന്നു" .. 

നസിമ അയാളെ നോക്കി ചിരിച്ചു
ഡോ.വിനു ശബ്ദിക്കാന്‍ കഴിഞ്ഞില്ല അവളുടെ കണ്ണുകളിലേക്കയാള്‍ സുക്ഷിച്ചു നോക്കി
മാസങ്ങള്‍ക്ക് മുന്‍മ്പു ലോകം എന്താണെന്നു അറിയാതെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളോടൊപ്പം തന്റെ മുന്നിലേക്ക്‌ ഓടികയറിവന്ന പെണ്‍കുട്ടി ഇന്നു പൂര്‍ണ്ണമായും ബുദ്ധിയും വികാരവും തിരിച്ചു കിട്ടിയ യുവതി.
'ഡോക്ടര്‍ ഞാന്‍ പോകട്ടെ ..? 

എന്റെ അനുവാദത്തിനായി കാത്തു നില്‍ക്കുന്നതു പോലെ പോകരുത് എന്നു മനസ്സ് നൂറുവട്ടം പറഞ്ഞെക്കിലും ഡോ.വിനു അറിയാതെ തലയാട്ടി അവളുടെ മുഖം പെട്ടെന്നു മ്ലാനമായി ആ കണ്ണുകള്‍ നിറയുന്നതു പോലെ എന്തോ ഒരു വേദന ഡോ വിനു ആ കണ്ണുകളില്‍ കണ്ടു .. 
സ്നേഹത്തിന്റെ ... 
പ്രണയത്തിന്റെ .. 
ആരാധനയുടെ ... 
അറിയില്ല...
"ബാ .... മോളെ" .. 

ഡോ.വിനുവിനോട് നന്ദി പറഞ്ഞശേഷം നസിമയുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് നസിമയുടെ ബാപ്പ പുറത്തേക്കു നടന്നു. പക്ഷേ നസിമ പോകാന്‍ മടിക്കും പോലെ അവള്‍ ഡോ.വിനുവിനെ വീണ്ടും വീണ്ടും നോക്കി അയാളുടെ ഒരു വാക്കിനു വേണ്ടി "പോകരുത് " എന്നൊന്നു പറഞ്ഞെങ്കില്‍ നസിമ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നതു പോലെ ...
അവള്‍ ബാപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളോടൊപ്പം ആശുപത്രിയുടെ ഓരോ പടികെട്ടുകള്‍ ഇറങ്ങുമ്പോഴും ഡോ. വിനുവിനെ തിരിഞ്ഞു തിരിഞ്ഞു നോക്കി
അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..
താന്‍ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണ മനസ്സോടും, നസിമയെ സ്നേഹിച്ചിരുന്നില്ല തന്റെ പേഷ്യന്റ് ആയിരുന്നുട്ടു കൂടി ഉള്ളിന്റെ ഉള്ളില്‍ വച്ചു ആരാധിച്ചിരുന്നില്ലേ? ആ ചിരി , ആ നിഷ്ക്കളങ്കത , ആ സ്നേഹം ..വയ്യ വിട്ടയക്കാന്‍ കഴിയുന്നില്ല .. ഓരോ പടികെട്ടുകള്‍ ഇറങ്ങി പോകുന്ന നസിമയെ ഇമവെട്ടാതെ അയാള്‍ നോക്കിനിന്നു . .. വേദനയോടെ ...
അടുത്ത നിമിഷം

 എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബാപ്പയുടെ കൈ തള്ളിമാറ്റി അവള്‍ ഡോ.വിനുവിന്റെ അടുത്തേക്കു ഓടിവന്നു ... പിന്നെ മടിച്ചില്ല അയാള്‍ അവളെ കെട്ടിപിടിച്ചു അവളുടെ മുഖത്തയാള്‍ തെരുതെരെ ചുംബിച്ചു..
"ഇല്ല ..ഞാന്‍ എങ്ങും പോകുന്നില്ല .. എന്റെ ഡോക്ടറെ വിട്ടു എനിക്കെങ്ങും പോകണ്ട...എന്നെ ആര്‍ക്കും വിട്ടു കൊടുക്കരുത് ... എന്നെ ആര്‍ക്കും വിട്ടു കൊടുക്കരുത്" ..

അവള്‍ അയാളെ കെട്ടിപിടിച്ചു കരഞ്ഞു .
നിമിഷങ്ങളെ വേണ്ടി വന്നോളു നസിമയുടെ ബാപ്പയും സഹോദരങ്ങളും അവരുടെ നേരെ ചീറിയടുത്തു നസിമ വലിച്ചു മാറ്റി അവളുടെ കവിളില്‍ തെരുതെരെ അടിച്ചു .തടയാന്‍ ചെന്ന ഡോ.വിനുവിനെ അവളുടെ സഹോദരങ്ങള്‍ ചവിട്ടി താഴെയിട്ടു ഹോസ്പിറ്റലിലെ സെക്യുരിറ്റി ജീവനക്കാര്‍ ഓടിയെത്തി ... പിന്നെ അവിടെ നടന്നത് ഒരു തെരുവ് യുദ്ധം ... നിമിഷങ്ങള്‍ക്കുള്ളില്‍ മതങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലേക്ക് അത് വഴിതെളിച്ചു ..
പത്രങ്ങളില്‍ വാര്‍ത്തയായി....
ഡോ.വിനു എന്ന ഹിന്ദുവും അയാളുടെ പേഷ്യന്ടായ നസിമ എന്ന ബുദ്ധി തെളിയാത്ത മുസ്ലിം പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം.മതസംഘടനകള്‍ പരസ്പരം ഏറ്റു മുട്ടി .... അവസാനം എല്ലാം ഉപേക്ഷിച്ചു ഡോ വിനു ആ ഗ്രാമത്തോടു വിടപറഞ്ഞു.
അപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ജാതിക്കും മതത്തിനും അതിതമായി സ്നേഹം എന്ന വികാരം ...
പ്രണയം എന്ന വികാരം നസിമയിലുടെ ഡോ.വിനു മനസ്സില്‍ കുറിച്ചിട്ടു അതായിരുന്നു "സൂര്യോദയത്തിനപ്പുറം" എന്നാ നോവല്‍  ഡോ.വിനയചന്ദന്‍ തന്റെ നോവലിലൂടെ സഞ്ചരിക്കുകയായിരുന്നു...

അല്ല തന്റെ കഴിഞ്ഞ ജീവിതത്തിലുടെ ...!
തന്റെ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ച പ്രണയത്തിലുടെ ..!!
"ഇനി .. ഡോ.വിനയചന്ദ്രന്‍ അദ്ദേഹം എഴുതിയ ഈ നോവലിനെ പറ്റി രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും
ശ്രി ഡോ .വിനയചന്ദ്രന്‍ ..."
മൈക്കിലുടെ ഉയര്‍ന്ന വന്ന ശബ്ദം കേട്ടു ഡോ.വിനയചന്ദ്രന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ..
പിന്നെ മെല്ലെ മൈക്കിനു നേരെ നടന്നു ... സദസില്‍ നിന്നും നീണ്ട കരഘോഷം ഉയര്‍ന്നു ..
"മാന്യസദസിനു നമസ്കാരം ..

ഈ ധന്യ മുഹൂര്‍ത്തത്തിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല "സൂര്യോദയത്തിനപ്പുറം" എന്ന നോവല്‍ ഞാന്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്രണയം ഉണ്ടായിരുന്നു സഫലമാവാതെ പോയ ഒരു പ്രണയം ഇന്നു ഇവിടെ സംസാരിച്ചവര്‍ എല്ലാം വാതോരാതെ സംസാരിച്ച ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്ന പച്ചയായ മനുഷ്യരാണ്. ഡോ.വിനു എന്നാ കഥാപാത്രത്തിലുടെ ഞാനും നസിമയിലുടെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി അറിയാതെ അറിയാതെ സ്നേഹിച്ചു പോയ മാനസിക വളര്‍ച്ച ഇല്ലാതെ എന്റെ മനസിലേക്ക് കടന്നു വന്ന ആയിഷ ..എന്ന പെണ്‍കുട്ടിയും ആണ് "..
സദസ് നിശബ്ദമായി ഇരുന്നു ..
"ഇന്നു ആയിഷ എവിടെ എങ്ങനെ ജീവിക്കുന്നു എന്നെനിക്കറിയില്ല .. പക്ഷേ എന്റെ ഹൃദയത്തില്‍ ആ രൂപം ഉണ്ട്.അവള്‍ക്കുവേണ്ടി മാറ്റി വച്ച എന്റെ ജീവിതം ഉണ്ട്. ഒരു ജാതിക്കോ..? മതത്തിനോ..? ഒരു സംസ്കാരത്തിനോ..? എന്റെ ഹൃദയത്തില്‍ നിന്നും ആയിഷയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല . ഈ നോവലിലുടെ എനിക്കു കിട്ടിയ അവാര്‍ഡു അവള്‍ക്കു കൂടി അര്‍ഹതപ്പെട്ടതാണ് കാരണം ഇതു അവളുടെ കഥകൂടിയാണ്."
സദസ് ...നിശബ്ദമായി കേട്ടിരുന്നു ... ചിലരുടെ കണ്ണുകള്‍ നിറഞ്ഞു ..
നന്ദി ..! ഈ അവാര്‍ഡു എനിക്കു സമ്മാനിച്ച ഈ സദസിനും, ഇതിന്‍റെ ജഡ്ജിഗ് കമ്മറ്റിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.
''മോനേ"...
സദസിനു ഏറ്റവും പിറകില്‍ നിന്നും ഉയര്‍ന്ന ആ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി വ്യദ്ധരായ മാതാപിതാക്കള്‍ വീല്‍ ചെയറില്‍ ഒരു യുവതിയെയും തള്ളി കൊണ്ട് മുന്നോട്ടു വന്നു. ഡോ വിനയചന്ദ്രന്‍ ഒരു നിമിഷം ഞെട്ടിപ്പോയി.വീല്‍ ചെയറില്‍ ഒന്നും അറിയാതെ.. ഒന്നും മനസിലാകാതെ.. ഏതോ ലോകത്തില്‍ ഇരിക്കുന്ന തന്‍റെ ആയിഷയെ വിനയചന്ദന്‍ വേദനയോടു നോക്കി .പിന്നാലെ കുറ്റബോധത്തോടെ നടന്നു വരുന്ന ആയിഷയുടെ ബാപ്പയും ഉമ്മയും ഡോ വിനയചന്ദ്രന്‍ സ്ടെജില്‍ നിന്നും താഴെയിറങ്ങി ... ആയിഷയുടെ അടുത്തേക്ക് നടന്നു
"മോനേ... ! അന്നു ആ സംഭവത്തിനു ശേഷം ആയിഷ മിണ്ടിയിട്ടില്ല ..! ഒന്നു ചിരിച്ചിട്ടില്ല ..! ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണിട്ടില്ല .. "

ആയിഷയുടെ അമ്മയുടെ ശബ്ദം ചിതറിയിരുന്നു .. കണ്ണുകള്‍ നിറഞ്ഞിരുന്നു..
"മാപ്പ് .. എന്റെ കുഞ്ഞിനെ കൈവിടരുത് "
ആയിഷയുടെ മാതാപിതാക്കള്‍ ഡോ വിനയചന്ദ്രനെ നോക്കി കൈ കൂപ്പി .
ഡോ വിനയചന്ദ്രന്‍ ഒന്നും ശ്രദ്ധിക്കാതെ വീല്‍ ചെയറില്‍ ഇരുന്ന ആയിഷയുടെ കൈക്കു പിടിച്ചു മെല്ലെ എഴുന്നേല്‍പ്പിച്ചു പിന്നെ പതുക്കെ പിടിച്ചു കൊണ്ട് സ്ടെജിലേക്ക് നടന്നു .
സദസ് എല്ലാം മനസിലായതുപോലെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു ..വിണ്ടും മൈക്കിന്റെ മുന്നിലെത്തിയ അയാളുടെ ശബ്ദo പതറിയിരുന്നു .. കണ്ണു കള്‍ നിറഞ്ഞിരുന്നു എങ്കിലും ആ ചുണ്ടുകള്‍ വിറച്ചു
ഇതാണ് ഡോ.വിനുവിന്റെ നസിമ ...
എന്റെ ആയിഷ ....

Saturday 6 July 2013

നിന്നിലേക്ക്‌ ...


നിറതിങ്കൾ
പാലൊളി തൂകിയെൻ
ഹൃദയാകാശം
കവർന്ന സ്നേഹമേ

ഒരു തുളസി
ക്കതിരിന്നാത്മ
സുഗന്ധമായെൻ
സ്വപ്നങ്ങളിൽ
വസന്തം
വിരിയിച്ച ദേവതേ.....

നിന്റെ
പ്രണയനീഡത്തിലൊരു
വർണ്ണവില്ലായി
കാന്തിയേകാൻ
കൊതിക്കുന്ന
പതിതൻ ഞാൻ .....