ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലോസാഞ്ചലസിലേക്കുള്ള ഫ്ലൈറ്റ് ആകാശത്തേക്ക് പറന്നുയര്‍ന്നു.
എന്‍റെ തൊട്ടടുത്തിരുന്ന മനുഷ്യനെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
പക്ഷേ അയാള്‍ എന്‍റെ ഓരോ ചലനവും വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നു മനസ്സിലായപ്പോള്‍ ഞാന്‍ അയാളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു.
ഉടന്‍ തന്നെ അയാള്‍ എന്‍റെ നേരെ കൈനിട്ടി.
"ഞാന്‍ വിശ്വനാഥന്‍ ," അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
ഞാനും എന്നെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.
അതിനു മുന്‍പ് അയാള്‍ പറഞ്ഞു.
"താങ്കളെ എനിക്കറിയാം. എന്‍റെ ഭാര്യയും ഡോക്ടറുടെ അമ്മയും ജോലിചെയ്യുന്നത് ഒരേ ഹോസ്പിറ്റലിലാണ്," അയാള്‍ വ്യക്തമാക്കി.
വിശ്വനാഥന്‍ !
ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ പ്രമുഖരിലൊരാള്‍ .
അച്ഛനും അമ്മയ്ക്കുമുള്ള ഏകസന്തതി.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ മരിച്ചു പോയി.
അച്ഛന്‍റെ മരണശേഷം ബിസിനസ്സും സമ്പാദ്യവും സംബന്ധിച്ച എല്ലാ ചുമതലകളും, അയാളുടെ ചുമലിലായി.
അച്ഛന്‍ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം ഒരു കോട്ടവും സംഭവിക്കാതെ
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കുന്ന മനുഷന് അതിനിടയില്‍
സ്വന്തങ്ങളും ബന്ധങ്ങളും ശ്രദ്ധിക്കാന്‍ സാധിച്ചില്ല.
ഒരു പക്ഷേ ശ്രമിച്ചില്ല എന്നതാവും ശരി.
എല്ലാം വെട്ടിപ്പിടിക്കാനുള്ളൊരു പാച്ചില്‍ ആയിരുന്നു വ്യവസായ പ്രമുഖനായ വിശ്വനാഥന്‍റേത്.
ഇതിനിടെ അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിക്കാന്‍ സമയം
കണ്ടെത്താനോ അവരുടെ സുഖദുഃഖങ്ങളില്‍ പങ്കു ചേരാനോ അയാള്‍ക്ക് കഴിഞ്ഞില്ല.
അമ്മയോട് പലപ്പോഴും പരാതി പറയുന്ന അദേഹത്തിന്‍റെ ഭാര്യ ഡോ. ഗംഗച്ചേച്ചിയുടെ മുഖം ഓര്‍മ്മ വന്നു.
"ലോകപ്രശസ്ത പത്തു വ്യവസായികളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ട്. അതില്‍
ഒരാള്‍ ഞാനാണ്. ഒപ്പം എന്‍റെ വ്യപാരസ്ഥാപനത്തിനു കിട്ടുന്ന വലിയ രണ്ടു
പ്രോജക്റ്റുകള്‍ക്ക് ഒപ്പു വയ്ക്കണം."
അയാള്‍ വളരെ അഭിമാനത്തോടെ പറഞ്ഞു യാത്രയുടെ ഉദ്ദേശം അറിയിച്ചു.
ഇത്രയൊക്കെ വാചാലനായെങ്കിലും അയാളുടെ മനസ്സില്‍ എവിടെയോ ഒരു മുറിവ് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. മുഖം മ്ലാനമായിരുന്നു.
മേഘങ്ങള്‍ കീറിമുറിച്ചു വിമാനം അതിവേഗം പറന്നുകൊണ്ടിരുന്നു.
കുറച്ചു നേരം സംസാരിച്ച ശേഷം അയാള്‍ നിശബ്ദനായി.
എങ്കിലും ഞാന്‍ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ജനലിലൂടെ മേഘപാളികളെ നോക്കി അകലങ്ങളിലേക്കു കണ്ണും നട്ടിരിക്കുന്ന അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ആരും കാണാതിരിക്കാന്‍ അയാള്‍ കര്‍ച്ചീഫ് കൊണ്ടു പെട്ടെന്നു കണ്ണുകള്‍ തുടച്ചു.
ഏറെ നേരം കഴിഞ്ഞില്ല ഒരു തേങ്ങല്‍ .
അയാളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാന്‍ പെട്ടെന്നയാളുടെ കണ്ണീര്‍ തുടച്ചുമാറ്റി.
പിന്നെ അയാളെ എന്‍റെ മാറിലേക്കു ചേര്‍ത്തു പിടിച്ചു.
മുതുകില്‍ മെല്ലെ തലോടി.
ഒരു കാര്യം എനിക്കു ഉറപ്പായിരുന്നു അയാളുടെ വേദന, ദുഃഖം ഒരു പക്ഷേ അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഞാന്‍ ഒന്നും ചോദിക്കാന്‍ ശ്രമിച്ചില്ല.
നീണ്ട നിശ്ശബ്ദതക്കു ശേഷം അയാള്‍ എന്‍റെ മുഖത്തേക്ക് നോക്കി.
ആ ചുമന്നു കലങ്ങിയ കണ്ണുകളിലേക്കു ഞാനും.
പെട്ടെന്നയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
വിഷാദവും വേദനയും നിറഞ്ഞ ഒരു ചിരിയെനിക്കയാള്‍ സമ്മാനിച്ചു.
ഏകദേശം പതിനെട്ടു മണിക്കൂര്‍ യാത്രക്കു ശേഷം ഫ്ലൈറ്റ് ലോസാഞ്ചലസ് എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി.
ഞങ്ങള്‍ എയര്‍പോര്‍ട്ടിനു വെളിയിലേക്കു നടക്കുമ്പോള്‍ അയാളുടെ മുഖം വീണ്ടും ഞാന്‍ ശ്രദ്ധിച്ചു.
വിഷാദം തളം കെട്ടികിടക്കുന്ന മുഖം.
കാരണം അറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും ചോദിക്കാനൊരു മടി.
എയര്‍പോര്‍ട്ടിനു വെളിയില്‍ എന്നെയും കാത്ത് എന്‍റെ സഹോദരി നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചു.
ഒരു മിനിറ്റ്...
അയാളുടെ പതറിയ ശബ്ദം. ഞാന്‍ തിരിഞ്ഞു നിന്നു.
വിരോധമില്ലെങ്കില്‍ എന്നോടൊപ്പം ഒന്നു വരുമോ?
അപ്പോഴേക്കും അദ്ദേഹത്തെ സ്വീകരിക്കാന്‍ പൂച്ചെണ്ടുകളുമായി സഹപ്രവര്‍ത്തകര്‍ ഓടി എത്തി.
"പ്ലിസ് കം വിത്ത് മീ," അയാള്‍ എന്‍റെ കൈയില്‍ കടന്നു പിടിച്ചു.
അപ്പോഴേക്കും നിറഞ്ഞ ചിരിയോടെ എന്‍റെ സഹോദരി എന്‍റെ അടുത്തേക്ക് ഓടിയെത്തി.
"സര്‍, ഷി ഈസ് മൈ സിസ്റ്റര്‍ . ഇവിടെ വര്‍ക്ക് ചെയ്യുന്നു." ഞാന്‍ സഹോദരിയെ പരിചയപ്പെടുത്തിക്കൊടുത്തു.
"സര്‍ , ഇപ്പോള്‍ ഞാന്‍ പോകട്ടെ. അഡ്രസ് തന്നാല്‍ പിന്നൊരിക്കല്‍ ഞാന്‍ വന്നു കാണാം. ഇവിടെ ഞാന്‍ ഒരു മാസം ഉണ്ടാകും."
"പ്ലിസ്...ഇപ്പോള്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടായാല്‍ എനിക്കൊരാശ്വാസമാണ്."
അയാളുടെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.
"സിസ്റ്ററും കൂടെ പോന്നോട്ടെ."
അയാളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല.
പക്ഷേ താങ്ങാന്‍ കഴിയാത്തൊരു വേദന ഉള്ളിന്‍റെയുള്ളില്‍
അമര്‍ത്തിവയ്ക്കാന്‍ ആ മനുഷ്യന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്കു
മനസിലാക്കാന്‍ കഴിയുമായിരുന്നു.
ഞാനും സഹോദരിയും അയാള്‍ക്കൊപ്പം പോകാന്‍ തന്നെ തിരുമാനിച്ചു.
അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയവരെ സ്നേഹപൂര്‍വ്വം പറഞ്ഞയച്ചശേഷം അയാള്‍ എന്‍റെ സഹോദരിയുടെ കാറില്‍ കയറി.
നഗരത്തിലെ ഏറ്റവും വലിയൊരു ഹോട്ടലിന്‍റെ മുന്നില്‍ കാര്‍ നിന്നു.
വിശ്വനാഥന്‍ എന്ന വ്യവസായ പ്രമുഖനെ സ്വീകരിക്കാന്‍ ഹോട്ടല്‍ ജിവനക്കാര്‍ ഓടിയെത്തി.
വിശാലമായ മുറി.
"ഇരിക്കൂ, ഞാനൊന്ന് ഫ്രെഷ് ആവട്ടെ."
"ടീ?" അയാള്‍ ഞങ്ങളെ നോക്കി.
വേണ്ട എന്നു തലയാട്ടിയെങ്കിലും അയാള്‍ അതു ശ്രദ്ധിക്കാതെ ഫോണിലൂടെ
ചായക്ക് ഓര്‍ഡര്‍ കൊടുത്തു. പിന്നീടയാള്‍ അടുത്ത മുറിയില്‍ കയറി
വാതിലടച്ചു.
നിമിഷങ്ങള്‍ മിനിറ്റുകള്‍ക്കു വഴിമാറി.
മുറിയിലെ ഫോണ്‍ പലവട്ടം ശബ്ദിച്ചു.
ഞാനും എന്‍റെ സഹോദരിയും എന്തു ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.
അകത്തെ മുറിയില്‍ നേര്‍ത്ത തേങ്ങല്‍.
വീണ്ടും ഫോണ്‍ ശബ്ദിച്ചു.
എന്തും വരട്ടെയെന്നു രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫോണ്‍ എടുത്തു.
നാട്ടില്‍ നിന്ന്‍. വിശ്വനാഥന്‍ എന്ന വ്യവസായപ്രമുഖനെത്തേടി.
ഫോണിലുടെ വന്ന വാര്‍ത്ത കേട്ടു ഞാന്‍ തളര്‍ന്നിരുന്നു പോയി ..
"എന്താടാ?"
സഹോദരി എന്‍റെ തോളില്‍ പിടിച്ചു കുലുക്കി ചോദിച്ചു.
എന്‍റെ കണ്ണുകള്‍ നിറയുന്നത് അവള്‍ കണ്ടു.
അപ്പോഴേക്കും മുറി തുറന്നു ചുമന്നു കലങ്ങിയ കണ്ണുകളുമായി അയാള്‍ പുറത്തുവന്നു.
എന്നിട്ടും അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ശബ്ദം ഇടറിയിരുന്നെങ്കിലും.
വ്യക്തമായ നിര്‍ദ്ദേശം നല്‍കാന്‍ അയാള്‍ മടിച്ചില്ല. ഇവന്‍റ് മാനേജ്‌മെന്‍റുമായി അയാള്‍ എല്ല കാര്യങ്ങളും വിശദമായി സംസാരിച്ചു.
അന്ത്യകര്‍മ്മങ്ങളും ശവസംസ്കാരച്ചടങ്ങും ലൈവായി കാണാന്‍ അവസരമൊരുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു.
ഞങ്ങള്‍ ശ്വാസമടക്കി കേട്ടിരുന്നു...
അവസാനം ഫോണ്‍ ഡിസ്കണക്റ്റു ചെയ്ത ശേഷം അയാള്‍ ഞങ്ങളെ നോക്കി.
അമ്മ.
ശബ്ദം ഇടറിയെങ്കിലും...അയാള്‍ തുടര്‍ന്നു...
അമ്മ മരിച്ചു...
ഇന്നലെ അവിടുന്നു തിരിക്കു മുന്‍പ്...
എന്നാലും അവസാനമായി ആ മുഖം ഒന്നു കാണാന്‍ കഴിഞ്ഞില്ല.
അച്ഛന്‍ മരിച്ച ശേഷം അമ്മയെ ശരിയ്ക്കൊന്നു കാണാനോ പരിചരിക്കാനോ അമ്മയുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനോ എനിക്കു കഴിഞ്ഞിരുന്നില്ല.
അച്ഛന്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം. അതിനൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ലോകത്തിലെ തന്നെ പത്തു വ്യവസായ പ്രമുഖരില്‍ ഒരാളാവാന്‍ കഴിഞ്ഞു. പക്ഷേ നല്ല ഒരു മകനാവാന്‍ എനിക്കു കഴിഞ്ഞില്ല....
അമ്മയെ നേരെ ചൊവ്വേ സ്നേഹിക്കാനോ അന്ത്യനിമിഷം അമ്മയുടെയരികില്‍ ഉണ്ടാകാനോ എനിക്കു കഴിഞ്ഞില്ല.
അമ്മയെ കണ്ടാല്‍ വഴക്കടിക്കുന്ന ഭാര്യ. എന്‍റെ അമ്മയെ കണ്ടാല്‍ പരിഹസിക്കുന്ന മക്കള്‍ .
അവസാനം അമ്മയെ വ്യദ്ധസദനത്തില്‍ ഏല്‍പ്പിക്കേണ്ടി വന്നു.
ആരെയും വേദനിപ്പിക്കാതെ, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ, എന്‍റെ പ്രിയപ്പെട്ട അമ്മ ഈ ലോകത്തോടു യാത്ര പറഞ്ഞു പോയി...
ഒരു മകന്‍ ...
മകന്‍റെ കടമ ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കുകയും അവരുടെ ഇഷ്ടത്തിനൊത്തു ജീവിക്കുകയും ചെയ്യുക മാത്രമാണോ?
അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു...
അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ട താനിപ്പോള്‍ പണത്തിനു പിന്നാലെ, മക്കള്‍ക്കും ഭാര്യക്കും വേണ്ടി...
അയാള്‍ വിങ്ങിപ്പൊട്ടി...
പിന്നെ തേങ്ങിത്തേങ്ങിക്കരഞ്ഞു...
ആര്‍ക്കു വേണ്ടി... എന്തിനു വേണ്ടി...
അയാള്‍ പിറുപിറുത്തു.
പെട്ടെന്നയാളുടെ ലാപ്ടോപ്പിലൂടെ തന്‍റെ അമ്മയുടെ ശവസംസ്കാരച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു.
എല്ലാം കണ്ടു കണ്ണീര്‍ പൊഴിക്കുന്ന അയാളെ വിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ നോക്കിയിരുന്നു...
പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒരു മകന്‍റെ കടമ എന്ത്?
സ്വന്തം ഭാര്യയുടേയും മക്കളുടേയും ആഗ്രഹത്തിനൊത്തു ജീവിക്കുന്നതാണോ?
അതോ മാതാപിതാക്കള്‍ക്കൊപ്പം ഒരു താങ്ങായി തണലായി, അവസാന നിമിഷം വരെ അവരോടൊപ്പം ജീവിക്കാന്‍ കഴിയുന്നതോ?
അതോ പേരിനും പ്രസിദ്ധിക്കും പണത്തിനും വേണ്ടി ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചു ജീവിക്കുന്നതോ?
ഒന്നിനു മാത്രമായി ജീവിക്കാന്‍ കഴിയില്ല ഇപ്പോള്‍.
ReplyDeleteഎല്ലാം കൂടി അഡ്ജസ്റ്റ് ചെയ്തു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നല്ലെങ്കില്‍ മറ്റൊന്നായി പ്രയാസങ്ങള്‍ തന്നെ.
പ്രത്യേകമായി ഒരു പരിഹാരം നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.
മനുഷ്യന്റെ അമിതമായ ആഗ്രഹവും ആര്‍ഭാടവും അതിരില്ലാതെ നീളുന്നതാണ് ഒരു കാരണമെന്ന് തോന്നുന്നു.
ജീവിക്കാന്‍ മറന്നുപോകുന്നവര്‍
ReplyDeleteഅമ്മയെയും അച്ഛനെയുമൊക്കെ വേണ്ടവിധം പരിഗണിച്ചുകൊണ്ടുതന്നെ ജിവിത വിഹയം നേടാൻ കഴിയും. സമയം നാം ഉണ്ടാക്കുന്നതാണ്. അദ്ദേഹം തന്റെ ഭാര്യയെയും മക്കളെയും മനുഷ്യ ബന്ധങ്ങളുടെ മഹത്വം പഠിപ്പിക്കേണ്ടതായിരുന്നു. ഇനി അവർ ഭാവിയിൽ വൃദ്ധസദനത്തിലാകുമ്പോഴേ അവർ പഠിക്കൂ. അന്നു പഠിച്ചിട്ടെന്തു കാര്യം? നമ്മൾ അച്ഛനും ഭർത്താവും മാത്രം ആയാൽ പോര. നമ്മൾ നമ്മൾ കൂടിയാകണം. സ്വന്തം അച്ഛനെയും അമ്മയെയും പരിചരിച്ചു സായുജ്യമടയാനും വേണം ഒരു ഭാഗ്യം. ആ വ്യവസായിയെ ഒരു മണിക്കൂർ എന്റെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ അയാൾ ആമ്മയെ വൃദ്ധസദനത്തിൽ ആക്കില്ലായിരുന്നു. ഈ വിശ്വനാഥൻ ആരായാലും അയാളിൽ ഒരു മനുഷ്യനുണ്ട്. ആ മനുഷ്യനെ പുറത്തെടുക്കാൻ ആരുമില്ലെന്നു മാത്രം. ഇനിയും അദ്ദേഹത്തിനു ജിവിതം സാർത്ഥകമാക്കാൻ പലതും ചെയ്യാൻ കഴിയും. പക്ഷെ ഈ കഥയും കമന്റുമൊന്നും അദ്ദേഹം അറിയില്ലല്ലോ.
ReplyDeleteകമന്റിടുമ്പോൾ വരുന്ന ഈ വേർഡ് വെരിഫിക്കേഷൻ വല്ലാത്ത ശല്യം തന്നെ. അതൊഴിവാക്കി സെറ്റ് ചെയ്യൂ മാഷേ!
ജീവിതം എന്ന നാടകത്തില്‍ ഇനിയും നമുക്കായി വേഷങ്ങള്‍ ബാക്കിയാണ്.... അഭിനയിച്ചു തീര്‍ക്കാതെ ഒഴിവാക്കാന്‍ നമുക്കാവില്ല...
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്.. വന്നു കണ്ടു അഭിപ്രായം പറയണേ.. കാത്തിരിക്കും.
www.vinerahman.blogspot.com
എല്ലാം അഡ്ജസ്റ്റ് ചെയ്തു അല്ല ജീവിക്കേണ്ടത്, എല്ലാവരും പരസ്പരം മനസിലാക്കി ജീവിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. എല്ലായിപ്പോഴും അങ്ങിനെ സാധിക്കുകയില്ലെങ്കില്‍ പോലും. അമ്മക്ക് അമ്മയുടെ സ്ഥാനവും ഭാര്യക്ക് അവരുടെ സ്ഥാനവും നല്‍കുക.
ReplyDeleteഒരു നൊമ്പരം ബാക്കിയാക്കി നന്നായി കഥ പറഞ്ഞു.