Wednesday 31 October 2012

ഭാവങ്ങള്‍

 

പ്രണയം 

അറിയാതെയാരോയെന്‍ 
ഹൃദയത്തെ മൃദുലമായി  
തഴുകവേ,പൂത്തുലയുമെന്‍
ഹൃദയത്തിനാഴങ്ങളില്‍
പൂത്ത പ്രണയമല്ലിപ്പൂവിന്‍
നവ്യ സുഗന്ധമോ പ്രണയം?

രൂപം
നിന്‍റെ പ്രണയത്തിന്‍ 
ആര്‍ദ്രമാം നോവും, കുളിരും
നറു നിലാവും
പങ്കിട്ടെടുത്തൊന്നു 
പൂര്‍ണ്ണമാക്കീടുവാന്‍
കാലം കടം കൊണ്ട സുഭഗമാം
രൂപമോ ഞാന്‍?

കാമം 
പ്രണയ പരവശയായ
നിന്‍റെ സ്വപ്നമിഴികളില്‍ 
നിറയുന്ന മഴവില്ലിന്‍
നിറങ്ങളേഴും വാരിവിതറി
നിന്‍റെ ചുണ്ടുകളില്‍
അറിയാതുറയുന്ന
എന്‍റെ ദാഹമോ കാമം

നിര്‍വൃതി
നിറഞ്ഞു തുളുമ്പിയ നിന്‍റെ
പ്രണയ പാലാഴിയില്‍
ഇണയരയന്നങ്ങളായി
പ്രണയാനുഭൂതിയില്‍
നീന്തിത്തുടിക്കവേ
എന്‍റെ സിരകളില്‍ 
നീ മീട്ടിയ ശ്രുതിയായി  
സ്നേഹമായി നിര്‍വൃതി

Sunday 21 October 2012

വേശ്യ


ഒരു ചാണ്‍വയറിന്‍റെ
വിശപ്പടക്കാന്‍ 
ഇരുട്ടിന്‍റെ മറവില്‍ 
നിലാവെളിച്ചത്തില്‍ 
മടിക്കുത്തഴിച്ചവള്‍ -വേശ്യ  

ഉടുതുണി വാങ്ങാന്‍ 
പകല്‍ വെളിച്ചത്തില്‍
പുഞ്ചിരി തൂകിനിന്നാ വഴിവക്കില്‍ 
ചാരിത്ര്യം വിറ്റവള്‍ -വേശ്യ 

മക്കളെപ്പോറ്റുവാന്‍ 
കുടുംബം നടത്തുവാന്‍ 
ജീവിതം ഹോമിച്ചു 
ശരീരം വിറ്റവള്‍ - വേശ്യ 

നിശയുടെ മറവില്‍ 
പ്രണയം വിറ്റവള്‍ 
അന്യന്‍റെ മാറിലമര്‍ന്നവന്‍റെ
കാമം ശമിപ്പിച്ചവള്‍ -വേശ്യ  

ജീവിത ഭാരം തോളിലേറ്റിയവള്‍
അന്യന്‍റെ ശ്രുതികള്‍
മീട്ടുന്ന വീണയായി 
അവന്‍റെ താളമായി ..
സംഗീതമായവള്‍ -വേശ്യ 

മനുസ്മൃതിയെല്ലാം കാറ്റില്‍ പറത്തി
പുരുഷന്‍ തഴഞ്ഞിട്ട ജീവിതവുമായി 
അവനെത്തന്നെ സേവിച്ചു, 
സ്വയമുരുകി ആറടി മണ്ണില്‍ 
ആഞ്ഞു പതിക്കുന്ന നാളിലും 
അവള്‍ക്കു പേര്‍ വേശ്യയെന്നോ?

Friday 19 October 2012

ജിഹാദ് ....


ഗോലാന്‍ കുന്നിനു മുകളില്‍
ഇസ്രയേല്‍ കുഴിച്ചു മൂടിയ
അസ്ഥികൂടത്തിനു വിശക്കുന്നു
വായും .. വയറുമില്ല
എന്നിട്ടും
അടക്കാനാകാത്ത വിശപ്പ്‌.....
വെടിയുണ്ട പിളര്‍ത്തിയ
ഹൃദയത്തില്‍ നിന്നും
ചീറ്റിതെറിച്ച ചുടുചോരയുടെ
മതം തിരഞ്ഞിളിഭ്യനായ
ഒരു ജിഹാദി കാടുകയറുന്നു...

ഏഴുകടലുകള്‍ക്കപ്പുറത്തു

വെളുത്ത ബംഗ്ലാവില്‍
ഒരു കറുത്ത മനുഷ്യന്‍
ഉണര്‍ന്നിരിക്കുന്നു

നിശബ്ധമായോഴുകുന്ന ട്രൈഗ്രീസി
ന്‍റെ
ഓളപരപ്പുകള്‍ക്കു മുകളില്‍
ഒരു അറവുകാരന്‍ ഉറക്കെചിരിക്കുന്നു

അഫ്ഗ്ഗാന്‍റെ  ദുരിതങ്ങള്‍ക്കുമേല്‍

ഒരു കടല്‍കഴുകന്‍ താഴ്ന്നു പറക്കുന്നു
ചുവന്ന ചിറകില്‍ നിന്നും
സാന്ത്വനത്തിന്‍റെ   ഒരു തൂവല്‍
പൊഴിച്ചകലുന്നു
മരണം......വിറങ്ങലിച്ചു നില്‍ക്കുന്നു

ലങ്കയില്‍ അടിയറവുപറഞ്ഞ

ചാവേറിന്‍റെ  തമിഴ് വീര്യം
ഉഷ്ണചാലുകളിലുറയുന്നു

അശാന്തിയുടെ എട്ടുകാലികള്‍

വലപിരിച്ചു
ആത്മാവിനെ കുടുക്കുമ്പോള്‍

വിശ്വാസത്തിന്‍റെ  ആലകളിലും

മതേതരത്വങ്ങളുടെ മൌനങ്ങളിലും
സഹോദര്യത്തിന്‍റെ  സഹനങ്ങളിലും
ഞാന്‍ പാകിയ മൈനുകള്‍
പൊട്ടിത്തെറിക്കുന്ന നിമിഷം
എന്നിലെ ജിഹാദിയെ
ദൈവം...........
സ്വര്‍ഗത്തിലേക്കുയര്‍ത്തുമോ ?

Tuesday 16 October 2012

മടക്കയാത്ര ..



രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉള്ള ഒരു തിരിച്ചു വരവ് ...
ഞാന്‍ അല്‍പ്പം അകലെയായി കാര്‍പാര്‍ക്ക് ചെയ്തു.
ഇവിടുന്നങ്ങോട്ടു എന്‍റെ ഗ്രാമമാണ്.
ഞാന്‍ പിച്ച വച്ചു നടക്കാന്‍പഠിച്ച.. എന്‍റെ നാട്
അന്ന്
അച്ഛനോടും അമ്മയോടും ചേച്ചിയോടും ഒപ്പം  ഈ ഗ്രാമത്തോടു യാത്രപറയുമ്പോള്‍ മനസ്സില്‍ ഉണ്ടായ വേദന അതു പറഞ്ഞറിക്കാന്‍ കഴില്ല    വല്ലാത്തൊരനുഭവം ...
തന്‍റെ കളിക്കൂട്ടുകാര്‍..
താന്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ച കൊച്ചു പള്ളികൂടം
തന്‍റെ പ്രിയപ്പെട്ട  ഗുരുനാഥന്‍
പിന്നെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഈ കൊച്ചു ഗ്രാമം വിട്ടുപോകാന്‍ മനസ്സുവന്നില്ല .
അന്നു യാത്ര പറയുമ്പോള്‍ ഈ  ഗ്രാമം എന്നോടു എന്തോ ചോദിച്ചിരുന്നില്ലേ ...?
അതെ ചോദിച്ചിരുന്നു ..!
ഞാന്‍ ഓര്‍ക്കുന്നു ..!!
ഇപ്പോഴും  ആ ശബ്ദം, ആ വാക്കുകള്‍ കാതില്‍മുഴങ്ങുന്നതുപോലെ ...
"ഈ മനോഹരമായ നിന്‍റെ  ഗ്രാമത്തിലെ ഓരോ ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യും. എത്ര  വേനലും, മഴയും, മഞ്ഞും,  മാറി മാറി വന്നാലും  ഈ ഗ്രാമം നിന്‍റെ വരവിനായി കാത്തിരിക്കും.കാരണം , നീ  പിറന്നു വീണ  മണ്ണാണിത്. നീ  കരഞ്ഞു കൊണ്ട് ഈ മണ്ണിലേക്ക് പിറന്നു വിണപ്പോള്‍ ഇരുകൈ കൊണ്ട് നിന്നെ സ്വീകരിച്ച  ഗ്രാമമാണിത് . നീ  പിച്ച വച്ചു നടക്കാന്‍ പഠിച്ച മണ്ണാണിത്. നീ  എത്ര  വളര്‍ന്നാലും എത്ര ഉന്നതിയില്‍ എത്തിയാലും ഒരിക്കലെങ്കിലും നീ  വരിക ..നിന്‍റെ ഈ ഗ്രാമം നിനക്ക് വേണ്ടി, നിന്‍റെ പാദ സപ്ര്‍ശത്തിനായി കാത്തിരിക്കും .."

ഇതു എന്‍റെ  ഗ്രാമത്തിന്‍റെ വാക്കുകളോ ...?
അതോ തന്‍റെ ചിന്തകളോ ..? എന്നറിയില്ല .
അകലങ്ങളിലേക്കു  നിണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ അങ്ങേ തലയ്ക്കു എരിഞ്ഞു താഴുന്ന അസ്തമയ സൂര്യന്‍.
കൂടാരം തേടി പറന്നു പോകുന്ന പകല്‍ പക്ഷികളുടെ കളകളാരവം..
എന്‍റെ ഗ്രാമത്തിന്‍റെ സുന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു
ഞാന്‍മെല്ലെ മെല്ലെ മുന്നോട്ടുനടന്നു
ഇളം കാറ്റു വീശി  അടിച്ചപ്പോള്‍ തന്‍റെ വരവ്  ഈ  ഗ്രാമം അറിഞ്ഞതുപോലെ ..!
കാറ്റിന്‍റെ രൂപത്തില്‍ ഈ ഗ്രാമവും പ്രകൃതിയും എന്നെ വാരിപുണരുന്നതു പോലെ തോന്നുന്നു.!!
വയലിന്‍റെ നടുവിലുടെ വീതിയുള്ള ഒറ്റയടി പാതയിലുടെ മുന്നോട്ടു നടക്കുമ്പോള്‍ എന്‍റെ മനസ്സും   ഞാനും വര്‍ഷങ്ങള്‍ക്കു പിന്നിലായിരുന്നു .
എന്‍റെ കളികൂട്ടുകാര്‍..
അവരോടൊപ്പം  ആടിപ്പാടി  നടന്നിരുന്ന കുട്ടികാലം
എല്ലാം  ഓര്‍മ്മയായി.. ..
നോമ്പരിക്കുന്ന മധുരമുള്ള കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ ..
 തന്‍റെ വീട് ..!
കുറച്ചകലെ കാടുകേറി കിടക്കുന്ന കൊച്ചു വീട്..!
താന്‍ പിറന്ന വീട്..
തന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന വീട്..
അച്ഛന്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും വന്നു നോക്കുമായിരുന്നു ..
അച്ഛന്‍ ലോകത്തോടു യാത പറഞ്ഞപ്പോള്‍ താനും താന്‍ പിറന്ന വീടും അനാഥമായി ..
തന്‍റെ വിടിനു ചുറ്റുമുള്ള വീടുകളില്‍ ദീപങ്ങള്‍ പ്രകാശിച്ചു തുടങ്ങി ..
കുറച്ചു അകലയൂള്ള സര്‍പ്പകാവില്‍ ഒരു പെണ്‍കുട്ടി ദീപം തെളിച്ചു നാമജപങ്ങള്‍ വുരുവിട്ടു പടി കെട്ടുകള്‍ ഇറങ്ങി വരുന്നു ..
അറിയില്ല ...!
ആരെയും തനിക്കറിയില്ല ..!!
അവര്‍ക്കും തന്നെ അറിയില്ല ...!!!
ഞാന്‍ പിറന്നനാട്  ...
തന്‍റെ വീട് ..
തന്‍റെ ഗ്രാമം ..
ഇതെല്ലാം അവകാശം മാത്രം ...
എല്ലാ അന്യമായിരിക്കുന്നു
കണ്ണു നിറയുന്നതു പോലെ...
പ്രിയ ഗ്രാമമേ  ഇവിടം വിട്ടു പോയെങ്കിലും  എല്ല ദിവസവും നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നില്ലേ..?
നിന്നെ പറ്റി ഞാന്‍ അഭിമാനത്തോടെ  സംസാരിച്ചില്ലേ .?
എന്തെ നീ  ഒഴികെ ആരും എന്നെ അറിയുന്നില്ല.?
അകലെ പുഴയില്‍ നിന്നും ഇളം കാറ്റു വീശിയടിച്ചപ്പോള്‍
കൈതപൂവിന്‍റെ മണം.
തന്‍റെ മുന്നിലുടെ നടന്നു പോകുന്ന ഗ്രാമവാസികള്‍ ആരും തന്നെ അറിയുന്നില്ല ..
എനിക്കും അവരെ മനസിലാകുന്നില്ല ..
അവര്‍ തന്‍റെ കളികൂട്ടുകാര്‍ ആവാം ..
പക്ഷേ അറിയാന്‍ കഴിയുന്നില്ല ...
തന്‍റെ അയല്‍ വീടുകളില്‍ സന്ധ്യനാമജപങ്ങള ഉയരുന്നു ...
ഞാന്‍ നിറകണ്ണുകളോടെ കാടുകേയറികിടക്കുന്ന
എന്‍റെ വീട്ടിലേക്കു നോക്കി ..
പിന്നെ തിരികെ നടന്നു ....
മനസിനെ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ...
ഇതു എന്‍റെ  മാത്രം  അനുഭവും ആയിരിക്കില്ല .ജീവിക്കാന്‍ വേണ്ടി നാടുവിട്ടുപോകുന്ന ഓരോ പ്രവാസിയുടെയുംഅനുഭവം ആയിരിക്കും ..
അപ്പോഴും എല്ലാം അറിഞ്ഞിട്ടോ ..അതോ ഒന്നും അറിയാതെയോ ഗ്രാമം എന്‍റെ കാതില്‍ മന്ത്രിക്കുന്ന പോലെ,വിണ്ടും ഇതു വഴി എപ്പോഴാ വരിക ..
ഒരു പക്ഷേ എന്‍റെ തോന്നല്‍ ആകുമോ ...?
അറിയില്ല ..?

Sunday 14 October 2012

ഉത്തരങ്ങളില്ലാതെ ...


മൌനത്തിന്‍റെ ഉത്തരിയത്താല്‍
പ്രണയത്തിന്‍റെ പ്രഹേളികയെ പുതപ്പിച്ചു
കാറ്റ് പോയതെങ്ങോട്ടാണ്..?


കള്ളിച്ചെടിയുടെ മുള്ളുകളിലുടക്കി
കരളുമുറിഞ്ഞൊരു കാമുകന്‍പൂച്ച
കരഞ്ഞു കൊണ്ടോടിയതെങ്ങോട്ടാണ് ?

വസന്തം പോയി വിളിച്ചിട്ടും
മധുനുകരാന്‍ എത്താത്ത
കരിവണ്ടിനോടു പരിഭവിച്ചു
ഋതു പക്ഷി പറന്നുപോയതെങ്ങോട്ടാണ് ?

മഴകാടിനുള്ളിലെവിടെയോ
ഞെട്ടറ്റുവിണൊരു പച്ചില കണ്ണില്‍
നിന്നുതിര്‍ന്നുവീണൊരു
കണ്ണീര്‍മുത്തിനെ ചുംബിച്ചുടച്ചു
നിന്‍റെ പ്രണയ ചുണ്ടുകളില്‍
ഞാനെന്‍റെ പ്രണയത്തെ
ചേര്‍ത്തു വച്ചതെപ്പോഴാണ് ..?

എന്‍റെ പ്രണയമേ ....
ഉത്തരങ്ങള്‍ ഇല്ലാത്ത
ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടുവോളം
നമുക്കിങ്ങനെ പ്രണയിച്ചു രമിച്ച്‌




ഹാ ....പ്രണയമേ ..!!!

Saturday 13 October 2012

സത്യമെവിടെ..


അരുതു , കാലമേ...
കഥയറിയാതെ നീ
കനവില്‍ കണ്ണ്‍നീര്‍
തൂകരുതെ..

അരുതു , സ്നേഹമേ ..
വിധിയറിയാതെ നീ
 വിലപിച്ചു പുറകെ
കൂടരുതേ ..

വൃണിതനാണ്  ഞാ-
നെങ്കിലുമെന്റെയുള്‍
ചിതയിലെരിയുന്ന
നിനവുകളില്‍.


അരുതു, പ്രണയമേ ...
ഒരു മഴത്തുള്ളിയായി
 പൊഴിയരുതെ
എന്നിലലിയരുതെ

അരുതു, ലോകമേ ...
സത്യം തിരയുമെന്നെ   
ഇരുളിലേക്കിനിയും
നയിക്കരുതെ ....

Wednesday 3 October 2012

ഒറ്റയടിപാതകള്‍ (കഥ)


നിലാവില്‍ കുളിച്ച രാത്രി ..

അകലെ ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ ദേവയാനിയമ്മ ജനലിഴകളിലുടെ നോക്കി എത്രയെത്ര പൂര്‍ണ്ണ ചന്ദ്രനെ കണ്ട കണ്ണുകള്‍ ആണിത് .. ഇനിയെത്രനാള്‍ എന്നറിയില്ല. പക്ഷേ മനസ്സ് പറയുന്നു ഇനി കൂടുതല്‍ സമയം ഇല്ല ..
എല്ലാം അടുത്തിരിക്കുന്നതു പോലെ ... തന്നേ ആരോ വന്നു വിളിക്കും പോലെ ...

"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"

ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! തന്‍റെ സുഖവും സന്തോഷവും എല്ലാം എല്ലാമായിരുന്ന ദേവേട്ടന്‍.. !! പക്ഷേ കാലം അദേഹത്തെ കൂട്ടികൊണ്ട് പോകുമ്പോള്‍ .. താന്‍ തനിച്ചാകും എന്നു കരുതിയില്ല ..
ദേവേട്ടന്‍ പലപ്പോഴും പറയുന്ന വാക്കുകള്‍ ദേവയാനിയമ്മയുടെ മനസ്സിലുടെ കടന്നു പോയി
" ദേവു... നമ്മള്‍ ഭാഗ്യം ചെയ്തവരാ.. ദൈവം നമുക്കു എല്ലാം തന്നു .. നല്ല ഒരു കുടുംബ ജീവിതം... നമ്മളെ സ്നേഹിക്കുന്ന മൂന്നു കുട്ടികള്‍ ..
അവരെ വളര്‍ത്തി പഠിപ്പിച്ചു ഉയര്‍ന്ന ഉദ്യോഗസ്ഥരാക്കി ...അവര്‍ക്ക് കുടുംബമായി കുട്ടികളായി ഇനി ഈ ജീവിതത്തില്‍ എന്തു വേണം "
ശരിയാ ... ദേവേട്ടാ ..നമ്മള്‍ ഭാഗ്യം ചെയ്തവരാ  ... എല്ലാം  ചേട്ടന്‍ ജീവനോടെയുള്ള  കാലം വരെ ...പിന്നെ ...?
ദേവയാനിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു എല്ലാം അകലെയാണെങ്കിലും  അങ്ങ് കാണുന്നുണ്ടല്ലോ ? മക്കള്‍ .. എല്ലാം അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നമ്മളെ സ്നേഹിച്ചത് അവര്‍ എല്ലാം നേടിയപ്പോള്‍ നമ്മളെ മറന്നു ... അല്ല എന്നെ മറന്നു ..ഞാന്‍ പെറ്റുവളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങള്‍ക്കിന്നു എന്നെ വേണ്ടാതായി ..ഞാന്‍ ഇന്നവര്‍ക്കു ഒരു ഭാരമാ .. ദേവേട്ടാ, എന്‍റെ ശബ്ദം കേള്‍ക്കുന്നതു പോലും അവര്‍ക്ക് വെറുപ്പാ  .. ദേവയാനിയമ്മയുടെ ചുളിവുകള്‍ വീണ കവിളിലുടെ കണ്ണീര്‍ രണ്ടരുവി പോലെ ഒഴുകി ..
തന്‍റെ ബാല്യം ..
അച്ഛന്‍റെയും അമ്മയുടെയും ഏകമകള്‍
എന്താവശ്യപ്പെട്ടാലും എന്താഗ്രഹിച്ചാലും നടത്തി തരുന്ന അച്ഛനും അമ്മയും, താന്‍ എന്തു തെറ്റ് ചെയ്താലും തന്നെ  സഹായിക്കാന്‍ ഓടിയെത്തുന്ന
അച്ഛന്‍ .തനിക്കു വേണ്ടി അമ്മയുമായി വഴക്കിടുന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ .അമ്മ തന്നെ  ഒന്നും പറയാന്‍ സമ്മതിക്കില്ല ..അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും ഓമന പുത്രിയായി പിന്നിട്ട ബാല്യം .
പഠിക്കാന്‍ ഒരു വിധം  മിടുക്കിയായിരുന്നു . .. അതുകൊണ്ട് തന്നേ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാകാനും കഴിഞ്ഞു. ഒരു പാടുകൂട്ടുകര്‍ .
വിദ്യാഭ്യാസ കാലഘട്ടം മനസ്സില്‍ നിന്നും മായിക്കാന്‍ കഴിയുന്നില്ല .എസ് എസ് എല്‍ സി ക്കു ഉയര്‍ന്ന മാര്‍ക്കോടു തന്നെ  പാസാകാന്‍ കഴിഞ്ഞു
പിന്നെ കോളേജ് ലൈഫ് അവിടെ വച്ചായിരുന്നു ദേവേട്ടനെ ആദ്യമായി കണ്ടത് ... പഠിക്കാന്‍ മിടുക്കനായ കുട്ടി ..കലാ  പ്രതിഭ. ആദ്യം ഒരു തരം ആരാധന
ആയിരുന്നു ..പിന്നെ അതു വല്ലാത്തൊരു പ്രണയമായി .. മനസ്സില്‍ ആദ്യമായി നാമ്പിട്ട  പ്രണയം പക്ഷേ താനറിയാതെ ദേവേട്ടനും തന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..വര്‍ഷങ്ങളോളം നിണ്ടുനിന്ന പ്രണയം ഒടുവില്‍ തന്‍റെ ജീവിതത്തിലേക്ക് ദേവേട്ടന്‍ കടന്നു വന്നു ..
തന്‍റെ മനസ്സിലെ ആഗ്രഹം അച്ഛനോട് തുറന്നു പറഞ്ഞു .അച്ഛന്‍ ദേവേട്ടന്‍റെ വീട്ടുകാരുമായി സംസാരിച്ചു ..
അങ്ങനെ തന്‍റെ സ്വപ്നം പൂവണിഞ്ഞു...
താന്‍ ദേവേട്ടന്‍റെ ഹൃദയത്തിലെ റാണിയായി ...
താനും ദേവേട്ടനും മാത്രം അടങ്ങുന്ന കുടുംബം .എന്തിനും ഏതിനും ഓടിയെത്തുന്ന മാതാപിതാക്കള്‍ ..
താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ  എന്നു തോന്നിയ ദിവസങ്ങള്‍ . ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ ഒരു കൊച്ചു സ്വര്‍ഗം താന്‍ ഉണ്ടാക്കി എടുത്തു അങ്ങനെ ഞങ്ങളുടെ ദാമ്പത്യത്തിനു പൂര്‍ണ്ണത നല്‍കികൊണ്ട് ആദ്യത്തെ കുഞ്ഞു പിറന്നു . താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച
ദിവസം.
ഞാന്‍ ഒരു അമ്മയായ നിമിഷം..
ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കുമ്പോഴും കാലം വലിയ വലിയ ദുഖങ്ങള്‍ നല്‍കി കൊണ്ടിരുന്നു ...
ആദ്യം അച്ഛന്‍ ... പിന്നെ അമ്മ  എല്ലാവരും കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ വേദനയോടെ ....കണ്ണീരോടെ ... അവരെ യാത്ര അയക്കാനെ തനിക്കു കഴിഞ്ഞുള്ളൂ .
പക്ഷേ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് വാരിപൂര്‍ണര്‍ന്നു .തന്‍റെ കണ്ണീര്‍ തുടച്ചു ,സമാധാനിപ്പിച്ചു ..
നിനക്കു ഞാന്‍ ഇല്ലേ..? അവര്‍ അവരുടെ കടമ പൂര്‍ത്തിയാക്കി ... അവര്‍ അവരുടെ ജന്മ സാഫല്യം നിറവേറ്റി .. അച്ഛന്‍റെയും അമ്മയുടെയും വേര്‍പാട്‌ ദേവേട്ടന്‍ സ്നേഹത്തിലുടെ കുറവ് വരുത്തി അദേഹം തന്‍റെ ഭര്‍ത്താവു മാത്രം ആയിരുന്നില്ല എന്നൊരു തോന്നല്‍
എന്‍റെ അച്ഛനായി ..
എന്‍റെ അമ്മയായി ..
തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവായി ...
കാലത്തിന്‍റെ പ്രയാണത്തില്‍ ദൈവം തന്ന മൂന്നു കുട്ടികള്‍ രണ്ടു ആണും ഒരു പെണ്‍കുട്ടിയും ..
ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ അവരെ വളര്‍ത്തിയെടുക്കാന്‍ നന്നേ പാടുപ്പെട്ടെങ്കിലും  കൂട്ടികളുടെ ഒരു ആഗ്രഹവും മുടക്കാന്‍ ദേവേട്ടന്‍ അനുവദിച്ചില്ല .. കുട്ടികള്‍ക്കു ദേവേട്ടന്‍ നല്ലൊരു അച്ഛനായിരുന്നു ..
"നമ്മള്‍ ഭാഗ്യം ചെയതവരാ  ..നമ്മുടെ കൂട്ടികള്‍ മിടുക്കരാ " ..  ദേവേട്ടന്‍റെ വാക്കുകള്‍
അവര്‍ വളര്‍ന്നു ... ജോലിയായി ...
മൂന്നു കൂട്ടികളുടെയും വിവാഹം കഴിഞ്ഞു ..
ജിവിതം പൂര്‍ണ്ണതയില്‍ എത്തിയ സംതൃപ്തി ..
ഒരിക്കല്‍ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് പറഞ്ഞ വാക്കുകള്‍ ..
"ദേവു ..ദൈവം എനിക്കു എല്ലാ സന്തോഷവും തന്നു . നല്ല ഒരു ഭാര്യ , മിടുക്കരായ കുട്ടികള്‍, എന്‍റെ തുച്ചമായ ശമ്പളത്തില്‍ ഈ വീട് നീ  ഒരു സ്വര്‍ഗമാക്കി
എന്‍റെ ജീവിതം ,എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂര്‍ണതയില്‍ എത്തിക്കാന്‍ നിനക്കു കഴിഞ്ഞു . നീ  എനിക്കു നല്ല ഒരു ഭാര്യ ആയിരുന്നു . എന്‍റെ കുട്ടികള്‍ക്ക്  നല്ല ഒരു അമ്മ ആയിരുന്നു.. ഇനി ദൈവം എനിക്കൊരു ജന്മം തന്നാല്‍ ... അതു നിന്നോടൊപ്പം ആയിരിക്കണം .. എനിക്കു കൊതി തിര്‍ന്നില്ല ദേവു നിന്നോടൊപ്പം ജീവിച്ച്  . നിന്നോടൊപ്പം ജീവിക്കാന്‍ ദൈവം ഒരു അവസരം കൂടി എനിക്കു തന്നിരുന്നെങ്കില്‍  ...ദേവേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ..
''എന്താ ദേവേട്ടാ ..ഇങ്ങനെ".. ദേവു അയാളുടെ കണ്ണീര്‍ തുടച്ചു .."വെറുതെ ഓരോന്നു ആലോചിക്കണ്ട" ..
"ഇല്ല ..ദേവു ഞാന്‍ സത്യമാ പറഞ്ഞതു .. ഒരു പക്ഷേ ഞാന്‍ നിന്നെ വിട്ടുപോയാലും നമ്മുടെ കൂട്ടികള്‍ നിന്നെ പൊന്നു പോലെ നോക്കും .ഇത്രയും നല്ല ഒരു അമ്മ ലോകത്തില്‍ ഒരു മക്കള്‍ക്കും കിട്ടില്ല .. മക്കളുടെ മനസറിഞ്ഞു ജിവിച്ച ഒരു അമ്മയാണ് നീ  .."
"ദേ .. ഒന്നും പറയണ്ട ..കിടന്നു ഉറങ്ങാന്‍ നോക്കു...." ദേവു അയാളുടെ വായ് പോത്തി ..പിന്നെ കെട്ടിപിടിച്ചു ആ മാറില്‍ ഒതുങ്ങി .
നേരം വെളുത്തപ്പോള്‍ ആ സത്യം താനറിഞ്ഞു ..
തന്‍റെ ദേവേട്ടന്‍ യാത്രയായിരുന്നു ...
തന്നേ വിട്ട്  ... ഈ .. ഈ ലോകത്തെ വിട്ടു പോയിരുന്നു ..
ഇനി ഒരിക്കലും മടങ്ങി വരില്ല ..
ദേവേട്ടന്‍ ..തന്‍റെ അച്ഛന്‍ ആയിരുന്നു ... അമ്മ ആയിരുന്നു ... ഭര്‍ത്താവായിരുന്നു ..
താന്‍ ഏകയായി ....
ഒറ്റപ്പെട്ടതുപോലെ ....
അച്ഛന്‍റെ മരണ വാര്‍ത്ത‍ അറിഞ്ഞു കുട്ടികള്‍ ഓടിയെത്തി ..പൊട്ടിക്കരഞ്ഞു .. തന്നേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ..
പിന്നെ അവര്‍ യാത്രയായി... അവരുടെ ജീവിതത്തിലേക്ക് . ആദ്യമൊക്കെ വല്ലപ്പോഴും അവര്‍ വന്നു നോക്കുമായിരുന്നു ..പിന്നെ അതും  ഇല്ലാതെയായി..
കാലം കഴിയും തോറും അവര്‍ക്ക് അമ്മ വേണ്ടാതെയായി. ഇന്നവര്‍ക്കൊരു ഭാരമാണ് .മക്കള്‍ക്കും മരുമക്കള്‍ക്കും പേരകുഞ്ഞുങ്ങള്‍ക്കും ഭാരമായി ഒരു ജീവിതം ..
ജനലിഴകള്‍ക്കിടയിലുടെ പൂര്‍ണ്ണ ചന്ദ്രന്‍ അവരെ മാത്രം നോക്കുന്നതു പോലെ . പ്രകാശം നശിച്ച കണ്ണുകളില്‍ വേദന മാത്രം
"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"
ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! ആ ചുണ്ടുകള്‍ വിറച്ചു
ദേവേട്ടാ..
ഞാനും വരുന്നു ..എനിക്കു വയ്യ നമ്മുടെ മക്കള്‍ക്ക്‌ എന്നെ വേണ്ട .. അവര്‍ക്ക് ഞാന്‍ ഭാരമാ  ..
എനിക്കു മതിയായി ദേവേട്ടാ ..
അവര്‍ അലറി വിളിച്ചു പറഞ്ഞു .പക്ഷേ ആ ശബ്ദം പുറത്തു വന്നില്ല
ജനലഴികളിലുടെ ഒരു ഇളം കാറ്റു വീശിയടിച്ചു ..ആ കാറ്റില്‍ ദേവയാനിയമ്മയുടെ നരച്ച മുടിയിഴകള്‍ ചലിച്ചു കൊണ്ടിരുന്നു ..
പക്ഷേ ആ അമ്മ അതറിഞ്ഞിരുന്നില്ല ..

Tuesday 2 October 2012

രാത്രി


രാവ്....
നീലിച്ച്  നീലിച്ച് 
നിരുപമലഹരിയിലമാര്‍ന്നൊരു
"നിശാഗന്ധിയെ" തിരയുന്നു .

കാട്...
കുളിര്‍ന്ന് .... വിറച്ചൊരു
രാപ്പാടിച്ചുണ്ടില്‍ മയങ്ങുന്ന
ഉദയരഥമണയുന്നത് വരെ ....
നിന്‍റെ മാറില്‍ രണ്ട്
ഉണ്ണിച്ചുണ്ടുകളുമായി
ഞാനെന്റെ ദാഹമടക്കട്ടെ..

 കാറ്റേ ...
ഉഷസിന്‍റെ  കൈകളില്‍ തുങ്ങിയി -
ആല്‍മരക്കൊമ്പിന്‍റെ
തുമ്പത്ത് വരൂ ...
ഒരു ആലിലത്താളില്‍
കാല്‍ വിരലുണ്ടുറങ്ങുന്ന
കാര്‍മേഘവര്‍ണ്ണനെ
എന്‍റെ  പ്രാണനിലേക്ക്
ഊതി പടര്‍ത്തു ....