Sunday 30 December 2012

സഖി




എന്‍റെ മിഴികള്‍
നിറഞ്ഞു നിന്നിട്ടും 
കണ്ണീര്‍മുത്തുകള്‍
അടര്‍ന്നു വീണിട്ടും 
നീയതു കാണാതെ
പോകയോ സഖീ 

വിടര്‍ന്ന ചുണ്ടുകളില്‍
തേന്‍കണങ്ങള്‍ 
തുളുമ്പി നിന്നിട്ടും
നീയതു നുകരാതെ 
കാണാതെ 
പോകയോ സഖി 

പിടയുന്ന മനസ്സിന്‍റെ 
നോവറിഞ്ഞിട്ടും 
രക്തയോട്ടം നിലച്ചൊരീ
ഞരമ്പുകളില്‍ 
ജീവന്‍റെയംശം 
ഇല്ലെന്നറിഞ്ഞിട്ടും   
പടിയിറങ്ങി-
 വെറുതെ നീ
പ്പോകയോ സഖീ 

വസന്തം വഴി മാറി 
ഒഴിഞ്ഞു നിന്നിട്ടും 
പ്രണയമൊരു  
പെരുമഴയായി 
പെയ്തിറങ്ങിയിട്ടും
നനയാതെ 
അറിയാതെ 
പോകയോ സഖീ 

മാറോടു ചേര്‍ത്തു 
ഞാന്‍ വാരിപ്പുണര്‍ന്നിട്ടും 
എന്‍ ഹൃദയത്തുടുപ്പുകള്‍
കേള്‍ക്കാതെ 
അറിയാതെ 
പോകയോ സഖീ 


അറിയാതെയെപ്പൊഴോ
ഒരു മഴനീര്‍ത്തുള്ളിയായി 
നിന്നിലലിഞ്ഞു ഞാന്‍
പ്രണയ ദാഹം 
തീര്‍ത്തില്ലാതായതും 
വീണ്ടുമോര്‍ക്കട്ടെ ഞാന്‍

Thursday 27 December 2012

പ്രയാണം

പൊട്ടിച്ചിതറിയ 
കണ്ണാടിക്കഷ്ണങ്ങള്‍
കൂട്ടി യോജിപ്പിച്ചു   
നിന്‍റെ മുഖം 
വീണ്ടെടുക്കാന്‍ 
വൃഥാ ശ്രമിക്കവേ 


ഞാന്‍ അറിയുന്നു ..!
ആ കണ്ണീര്‍ക്കണങ്ങളില്‍
എന്‍റെ നൊമ്പരങ്ങള്‍,
സ്വപ്നങ്ങള്‍   
നമ്മുടെ മോഹങ്ങളുറങ്ങുന്നത് 


എന്‍റെ ഹൃദയം 
നോവുമ്പോള്‍  
ചുവക്കുന്ന നിന്‍റെ 
കണ്ണുകളുടെ പരിശുദ്ധി 
എല്ലാമുള്ളിലൊതുക്കി 
നിന്‍ ചുണ്ടില്‍ വിരിയുന്ന 
പുഞ്ചിരിയിലെന്‍റെ
ദുഃഖങ്ങളലിഞ്ഞി-
ല്ലാതാകുന്നതറിയുന്നു.

തളരുന്നു ഞാന്‍...!
ഈ  വേര്‍പാടില്‍ 
നീ വിട പറഞ്ഞകലവേ   
നമ്മുടേതെന്നൊരിക്കല്‍ 
സൃഷ്ടിച്ചൊരാപ്രണയലോകം 
വേണമോ നമുക്കിനി ?


ഉത്തരമില്ലാതെ 
മൗനമായി നിന്നു നീ  
അതെന്നെ തളര്‍ത്താ-

തിരുന്നില്ലന്നറിയുക .
എങ്കിലും ഒരു പുഞ്ചിരി 
തരാന്‍ 
മറന്നില്ല ഞാനപ്പോള്‍ 


തുടരുന്നു ...
ഞാനെ
ന്‍റെ പ്രയാണം 
അനന്തതയിലേക്ക് ....!

Wednesday 19 December 2012

മൌനമീ വാക്കുകള്‍


എനിക്കും നിനക്കുമിടയിലെ 
വാക്കുകള്‍ നിശ്ശബ്ദമാകുന്നു.
ചുറ്റുമുള്ള ചുവരുകളെ-
നിക്കു തടവറയാകുന്നു. 
ഒരിക്കലും മരിക്കാത്ത 
നിന്‍റെമധുരപ്രണയമെന്നെ  
വല്ലാതെ കുത്തി നോവിക്കുന്നു. 

നിന്‍റെ ഓര്‍മ്മകളിലൂടെ
കടന്നു പോകുമ്പോള്‍ 
എന്‍റെ  മനസ്സു പോലും 
ഈ മൗനത്തില്‍ പരിഭ്രമിക്കുന്നു 

നമുക്കിടയിലെ ശബ്ദങ്ങള്‍
ഇല്ലാതെയാകുന്നുവോ ? 
ഞാന്‍ നീയകന്നുവോ ?

ഭയക്കുന്നു ഞാനീ കുളിരുന്ന പുലരികളെ ,
നാമജപങ്ങളുയരുന്ന സന്ധ്യകളെ,
പിന്നിട്ടു പോകുമോരോ നിമിഷങ്ങളെയും. 

നമ്മളില്‍ മൗനം കൂടുകൂടുന്നുവോ ?
നിന്‍റെയീമിഴികളില്‍ തിളക്കം കുറയുന്നുവോ ?
ചിന്തകളുടെ സ്ഥൈര്യംനില തെറ്റുന്നുവോ ?
സ്നേഹം വിതറും നിന്‍ മുഖകാന്തിയില്‍ 
ദുഃഖം നിഴലാട്ടം നടത്തുന്നുവോ ?

എനിക്കായി, നിനക്കായി, നമുക്കായി
ഇനിയുമീയുലകമെത്രനാള്‍ ? 
മായില്ല ,മറക്കില്ല ,
നിന്‍വിരല്‍ത്തുമ്പിലൂടാദ്യം  
പകര്‍ന്നൊരാ ദിവ്യപ്രണയത്തിന്‍ 
മധുര സ്മരണകള്‍

അറിയുന്നു ഞാനീ മൗനം
എനിക്കും നിനക്കുമിടയിലെ 
നിശബ്ദതയെ ..ഇനിയെത്ര നാള്‍ 
നമ്മളൊരുമിച്ചിനിയെത്ര ദൂരം !

Thursday 13 December 2012

ആത്മഹത്യ


നിറയാത്ത നിന്‍
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

വിതുമ്പാത്ത നിന്‍
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
മറന്നിടാം ഞാന്‍

നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നമുക്കാ 
പുഴയോരത്തു
പോയിരിക്കാം

വറ്റിവരണ്ടൊരാ
പുഴയിപ്പോള്‍
നിന്‍ മിഴിയിണ
പോലെയല്ലേ ?
എങ്കിലും..,
മാ
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

ഏഴു നിറങ്ങളില്‍
മഴവില്ലു തീര്‍ക്കും
മേഘങ്ങള്‍ക്കിടയിലെ
ഗന്ധര്‍വനിപ്പോള്‍
വിതുമ്പാത്ത നിന്‍
ചുണ്ടുകള്‍ പോലെയല്ലേ?
എങ്കിലും..,
മാ
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
കേട്ടു നമ്മള്‍
നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നാമീ-  
പുഴയോരത്തിരുന്നി-
ട്ടെന്തു കാര്യം ?
ഒന്നു മുങ്ങിച്ചാകാനും
കഴിയില്ലല്ലോ ?

Friday 30 November 2012

നീയും ഞാനും


നീയൊരു മഴവില്ലായി തെളിയുമ്പോള്‍
ആ മഴവില്ലിന്‍ ശോഭയില്‍
ഏഴു നിറങ്ങളിലൂടെ
ഏഴു സ്വരങ്ങളെ
തഴുകിയുണര്‍ത്തി
ആനന്ദ നടനമാടുന്നൊരു
മയില്‍പക്ഷിയാകും ഞാന്‍  

നീയൊരു മഴയായി പെയ്യുമ്പോള്‍
ദാഹിച്ചു ദാഹി-
ച്ചൊരു തുള്ളിമഴക്കായി..
കാത്തു കാത്തിരുന്നൊരു
വേഴാമ്പല്‍പക്ഷിയായി
പറന്നുയരുമീ വാനമെല്ലാം  

നീയൊരു നദിയായി മാറുമ്പോള്‍
ഞാനൊരു പ്രണയക്കടലാകും 
കടലില്‍ ഞാനൊരു
മാളിക പണിയും
കനകം കൊണ്ടു കൊട്ടാരം
അവിടൊരു റാണിയായി
വാഴും നിന്നുടെ മധുരച്ചുണ്ടില്‍
ഞാനെന്‍റെ പ്രണയം തരും
ആ നിര്‍വൃതിയിലെന്‍
കരവലയങ്ങള്‍ക്കുള്ളില്‍
നീയൊരു പ്രണയം
വിടര്‍ത്തും പൂവാകും
ഒരാമ്പല്‍പൂവായി മാറും
അപ്പോള്‍ ഞാനൊരു
പാല്‍നിലാവായി മാറും
നിന്നിളം മേനിയെ
തഴുകിയുണര്‍ത്തും
പൂനിലാവായി മാറും

അകലെയാ കാടിന്‍റെ നെറ്റിയില്‍
ബാലാര്‍ക്കബിംബം ഉദിച്ചുയരുമ്പോള്‍
നീയൊരു താമരപ്പൂവായിമാറും
താമരപ്പൂവിന്നിതളില്‍
ഞാനും നീയും  പ്രണയം
കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും

Wednesday 21 November 2012

ഞാനും എന്‍റെ രാജ്ഞിയും

ഞാന്‍;
ഏകാന്തതയുടെ രാജകുമാരന്‍
എനിക്കവള്‍ രാജ്ഞി!
എനിക്കു മാത്രമായവള്‍
ഒരു കൊട്ടാരം പണിയിച്ചു
പ്രണയം കൊണ്ടു തീര്‍ത്ത
മനോഹരമായ കൊട്ടാരം!

ഋതുക്കള്‍ മാറിമാറി വന്നു
അവളുടെ പ്രണയത്തില്‍ ഞാന്‍
അലിഞ്ഞലിഞ്ഞു ചേര്‍ന്നു !
ഒടുവിലൊരു നാള്‍  
ആ പ്രണയകൊട്ടാരത്തിനു ചുറ്റും
കാലമൊരു കോട്ട കെട്ടി 
മനുഷ്യനിര്‍മ്മിതമായ കോട്ട!

അതറിയാതെ 
ഞാനെന്‍റെ പ്രണയം  
നെഞ്ചോടു ചേര്‍ത്തൊന്നു- 
മറിയാതെ ഉറങ്ങി
അപ്പോഴുമെന്‍റെ രാജ്ഞി 
എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
മെന്ന വിശ്വാസത്തില്‍

Sunday 11 November 2012

സ്വത്വങ്ങള്‍ നഷ്ടപ്പെട്ടവര്‍ ...


 സ്നേഹിതാ
തിരിച്ചറിവിന്‍റെ ഭാഷ
ചുണ്ടുകളിലും
മടങ്ങി വരവിന്‍റെ
സൂചന ചുവടുകളിലും
പ്രത്യാശയുടെ തിളക്കം
മിഴികളിലും
തെളിയുന്നുണ്ട്

പോരാട്ട വീഥിയില്‍
സുവിശേഷം കുറിച്ച്
സമാധിയായ
പരേതന്‍റെ
പരിവേദനങ്ങളും
പ്രത്യശാസ്ത്ര
പ്രവേഗങ്ങളുടെ
മുകളില്‍
വാല്‍ മുറിച്ചിട്ട്
പോയൊരു
ഗൌളിയുടെ ഗര്‍വ്വവും
ഉറക്കെ ഉറക്കെ..
വിളിച്ചു പറയുന്നു
'സ്വത്വങ്ങള്‍
നഷ്ട്ടപ്പെട്ട
നിഴല്‍ കൂടാണ് നീ '
നിന്‍റെ സാധനകള്‍
സാര്‍ത്ഥകമാകില്ല

ഉടല്‍ തുരന്നു തിന്നുന്ന
കൃമിപല്ലുകളില്‍
നിന്‍റെ മോഹങ്ങള്‍
ചതഞ്ഞരയുമ്പോള്‍
പുതിയൊരുഷസ്സിന്‍റെ
കാഹളം
ഉയരുന്നതു കേള്‍ക്കാം

Sunday 4 November 2012

തിരികെ തരൂ...


ഓര്‍മ്മകളുടെ 
പിന്നാമ്പുറത്തേക്ക്
അതിവേഗം 
മടങ്ങി പോകണം
 
പുഴവക്കിലിരുന്നു 
പുലരിയോടു
കഥകള്‍ ചൊല്ലണം
ഓളഭംഗികള്‍ക്ക് താഴെ
കുളിരുണര്‍ത്തുന്ന
ഈറന്‍ തുടുപ്പുകളില്‍
പാദങ്ങളാഴ്ത്തി
ഒരു മാനത്തു കണ്ണിയുടെ
നനുനനുത്ത  ചുംബനം
കൊതിച്ചു.. കൊതിച്ചു...

സ്മരണകളുടെ
ഹരിതപേടകത്തില്‍
ഒന്നുറങ്ങാന്‍ കിടക്കണം

ഹൃദയസരോവരത്തില്‍
വിരുന്നിനെത്തുന്ന
സ്വപ്നശലഭത്തിന്റെ
വിരല്‍ തുമ്പില്‍ തൊടണം ,
കൈവെള്ളയില്‍ തലോടണം,
കവിളില്‍ തഴുകണം,

ഒടുവിലോര്‍മ ചിറകേറി
പറന്നുയരണം
ഈ ജരാനരകള്‍
ഒളിച്ചുപിടിക്കണം ,

കാലമേ ..തിരിച്ചു തരൂ ,
ചോര്‍ന്നു പോയ,
തുളുമ്പി തൂകിയ ..
നഷ്ട്ട സ്വപ്നങ്ങളെ

പകരാതെ ..
കുറുക്കി വറ്റിച്ചു ചുവപ്പിച്ചു
മനസ്സിലൊളിപ്പിച്ച
സ്നേഹ സന്ധ്യകളെ ..

Wednesday 31 October 2012

ഭാവങ്ങള്‍

 

പ്രണയം 

അറിയാതെയാരോയെന്‍ 
ഹൃദയത്തെ മൃദുലമായി  
തഴുകവേ,പൂത്തുലയുമെന്‍
ഹൃദയത്തിനാഴങ്ങളില്‍
പൂത്ത പ്രണയമല്ലിപ്പൂവിന്‍
നവ്യ സുഗന്ധമോ പ്രണയം?

രൂപം
നിന്‍റെ പ്രണയത്തിന്‍ 
ആര്‍ദ്രമാം നോവും, കുളിരും
നറു നിലാവും
പങ്കിട്ടെടുത്തൊന്നു 
പൂര്‍ണ്ണമാക്കീടുവാന്‍
കാലം കടം കൊണ്ട സുഭഗമാം
രൂപമോ ഞാന്‍?

കാമം 
പ്രണയ പരവശയായ
നിന്‍റെ സ്വപ്നമിഴികളില്‍ 
നിറയുന്ന മഴവില്ലിന്‍
നിറങ്ങളേഴും വാരിവിതറി
നിന്‍റെ ചുണ്ടുകളില്‍
അറിയാതുറയുന്ന
എന്‍റെ ദാഹമോ കാമം

നിര്‍വൃതി
നിറഞ്ഞു തുളുമ്പിയ നിന്‍റെ
പ്രണയ പാലാഴിയില്‍
ഇണയരയന്നങ്ങളായി
പ്രണയാനുഭൂതിയില്‍
നീന്തിത്തുടിക്കവേ
എന്‍റെ സിരകളില്‍ 
നീ മീട്ടിയ ശ്രുതിയായി  
സ്നേഹമായി നിര്‍വൃതി

Sunday 21 October 2012

വേശ്യ


ഒരു ചാണ്‍വയറിന്‍റെ
വിശപ്പടക്കാന്‍ 
ഇരുട്ടിന്‍റെ മറവില്‍ 
നിലാവെളിച്ചത്തില്‍ 
മടിക്കുത്തഴിച്ചവള്‍ -വേശ്യ  

ഉടുതുണി വാങ്ങാന്‍ 
പകല്‍ വെളിച്ചത്തില്‍
പുഞ്ചിരി തൂകിനിന്നാ വഴിവക്കില്‍ 
ചാരിത്ര്യം വിറ്റവള്‍ -വേശ്യ 

മക്കളെപ്പോറ്റുവാന്‍ 
കുടുംബം നടത്തുവാന്‍ 
ജീവിതം ഹോമിച്ചു 
ശരീരം വിറ്റവള്‍ - വേശ്യ 

നിശയുടെ മറവില്‍ 
പ്രണയം വിറ്റവള്‍ 
അന്യന്‍റെ മാറിലമര്‍ന്നവന്‍റെ
കാമം ശമിപ്പിച്ചവള്‍ -വേശ്യ  

ജീവിത ഭാരം തോളിലേറ്റിയവള്‍
അന്യന്‍റെ ശ്രുതികള്‍
മീട്ടുന്ന വീണയായി 
അവന്‍റെ താളമായി ..
സംഗീതമായവള്‍ -വേശ്യ 

മനുസ്മൃതിയെല്ലാം കാറ്റില്‍ പറത്തി
പുരുഷന്‍ തഴഞ്ഞിട്ട ജീവിതവുമായി 
അവനെത്തന്നെ സേവിച്ചു, 
സ്വയമുരുകി ആറടി മണ്ണില്‍ 
ആഞ്ഞു പതിക്കുന്ന നാളിലും 
അവള്‍ക്കു പേര്‍ വേശ്യയെന്നോ?

Friday 19 October 2012

ജിഹാദ് ....


ഗോലാന്‍ കുന്നിനു മുകളില്‍
ഇസ്രയേല്‍ കുഴിച്ചു മൂടിയ
അസ്ഥികൂടത്തിനു വിശക്കുന്നു
വായും .. വയറുമില്ല
എന്നിട്ടും
അടക്കാനാകാത്ത വിശപ്പ്‌.....
വെടിയുണ്ട പിളര്‍ത്തിയ
ഹൃദയത്തില്‍ നിന്നും
ചീറ്റിതെറിച്ച ചുടുചോരയുടെ
മതം തിരഞ്ഞിളിഭ്യനായ
ഒരു ജിഹാദി കാടുകയറുന്നു...

ഏഴുകടലുകള്‍ക്കപ്പുറത്തു

വെളുത്ത ബംഗ്ലാവില്‍
ഒരു കറുത്ത മനുഷ്യന്‍
ഉണര്‍ന്നിരിക്കുന്നു

നിശബ്ധമായോഴുകുന്ന ട്രൈഗ്രീസി
ന്‍റെ
ഓളപരപ്പുകള്‍ക്കു മുകളില്‍
ഒരു അറവുകാരന്‍ ഉറക്കെചിരിക്കുന്നു

അഫ്ഗ്ഗാന്‍റെ  ദുരിതങ്ങള്‍ക്കുമേല്‍

ഒരു കടല്‍കഴുകന്‍ താഴ്ന്നു പറക്കുന്നു
ചുവന്ന ചിറകില്‍ നിന്നും
സാന്ത്വനത്തിന്‍റെ   ഒരു തൂവല്‍
പൊഴിച്ചകലുന്നു
മരണം......വിറങ്ങലിച്ചു നില്‍ക്കുന്നു

ലങ്കയില്‍ അടിയറവുപറഞ്ഞ

ചാവേറിന്‍റെ  തമിഴ് വീര്യം
ഉഷ്ണചാലുകളിലുറയുന്നു

അശാന്തിയുടെ എട്ടുകാലികള്‍

വലപിരിച്ചു
ആത്മാവിനെ കുടുക്കുമ്പോള്‍

വിശ്വാസത്തിന്‍റെ  ആലകളിലും

മതേതരത്വങ്ങളുടെ മൌനങ്ങളിലും
സഹോദര്യത്തിന്‍റെ  സഹനങ്ങളിലും
ഞാന്‍ പാകിയ മൈനുകള്‍
പൊട്ടിത്തെറിക്കുന്ന നിമിഷം
എന്നിലെ ജിഹാദിയെ
ദൈവം...........
സ്വര്‍ഗത്തിലേക്കുയര്‍ത്തുമോ ?

Tuesday 16 October 2012

മടക്കയാത്ര ..



രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉള്ള ഒരു തിരിച്ചു വരവ് ...
ഞാന്‍ അല്‍പ്പം അകലെയായി കാര്‍പാര്‍ക്ക് ചെയ്തു.
ഇവിടുന്നങ്ങോട്ടു എന്‍റെ ഗ്രാമമാണ്.
ഞാന്‍ പിച്ച വച്ചു നടക്കാന്‍പഠിച്ച.. എന്‍റെ നാട്
അന്ന്
അച്ഛനോടും അമ്മയോടും ചേച്ചിയോടും ഒപ്പം  ഈ ഗ്രാമത്തോടു യാത്രപറയുമ്പോള്‍ മനസ്സില്‍ ഉണ്ടായ വേദന അതു പറഞ്ഞറിക്കാന്‍ കഴില്ല    വല്ലാത്തൊരനുഭവം ...
തന്‍റെ കളിക്കൂട്ടുകാര്‍..
താന്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ച കൊച്ചു പള്ളികൂടം
തന്‍റെ പ്രിയപ്പെട്ട  ഗുരുനാഥന്‍
പിന്നെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഈ കൊച്ചു ഗ്രാമം വിട്ടുപോകാന്‍ മനസ്സുവന്നില്ല .
അന്നു യാത്ര പറയുമ്പോള്‍ ഈ  ഗ്രാമം എന്നോടു എന്തോ ചോദിച്ചിരുന്നില്ലേ ...?
അതെ ചോദിച്ചിരുന്നു ..!
ഞാന്‍ ഓര്‍ക്കുന്നു ..!!
ഇപ്പോഴും  ആ ശബ്ദം, ആ വാക്കുകള്‍ കാതില്‍മുഴങ്ങുന്നതുപോലെ ...
"ഈ മനോഹരമായ നിന്‍റെ  ഗ്രാമത്തിലെ ഓരോ ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യും. എത്ര  വേനലും, മഴയും, മഞ്ഞും,  മാറി മാറി വന്നാലും  ഈ ഗ്രാമം നിന്‍റെ വരവിനായി കാത്തിരിക്കും.കാരണം , നീ  പിറന്നു വീണ  മണ്ണാണിത്. നീ  കരഞ്ഞു കൊണ്ട് ഈ മണ്ണിലേക്ക് പിറന്നു വിണപ്പോള്‍ ഇരുകൈ കൊണ്ട് നിന്നെ സ്വീകരിച്ച  ഗ്രാമമാണിത് . നീ  പിച്ച വച്ചു നടക്കാന്‍ പഠിച്ച മണ്ണാണിത്. നീ  എത്ര  വളര്‍ന്നാലും എത്ര ഉന്നതിയില്‍ എത്തിയാലും ഒരിക്കലെങ്കിലും നീ  വരിക ..നിന്‍റെ ഈ ഗ്രാമം നിനക്ക് വേണ്ടി, നിന്‍റെ പാദ സപ്ര്‍ശത്തിനായി കാത്തിരിക്കും .."

ഇതു എന്‍റെ  ഗ്രാമത്തിന്‍റെ വാക്കുകളോ ...?
അതോ തന്‍റെ ചിന്തകളോ ..? എന്നറിയില്ല .
അകലങ്ങളിലേക്കു  നിണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ അങ്ങേ തലയ്ക്കു എരിഞ്ഞു താഴുന്ന അസ്തമയ സൂര്യന്‍.
കൂടാരം തേടി പറന്നു പോകുന്ന പകല്‍ പക്ഷികളുടെ കളകളാരവം..
എന്‍റെ ഗ്രാമത്തിന്‍റെ സുന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു
ഞാന്‍മെല്ലെ മെല്ലെ മുന്നോട്ടുനടന്നു
ഇളം കാറ്റു വീശി  അടിച്ചപ്പോള്‍ തന്‍റെ വരവ്  ഈ  ഗ്രാമം അറിഞ്ഞതുപോലെ ..!
കാറ്റിന്‍റെ രൂപത്തില്‍ ഈ ഗ്രാമവും പ്രകൃതിയും എന്നെ വാരിപുണരുന്നതു പോലെ തോന്നുന്നു.!!
വയലിന്‍റെ നടുവിലുടെ വീതിയുള്ള ഒറ്റയടി പാതയിലുടെ മുന്നോട്ടു നടക്കുമ്പോള്‍ എന്‍റെ മനസ്സും   ഞാനും വര്‍ഷങ്ങള്‍ക്കു പിന്നിലായിരുന്നു .
എന്‍റെ കളികൂട്ടുകാര്‍..
അവരോടൊപ്പം  ആടിപ്പാടി  നടന്നിരുന്ന കുട്ടികാലം
എല്ലാം  ഓര്‍മ്മയായി.. ..
നോമ്പരിക്കുന്ന മധുരമുള്ള കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ ..
 തന്‍റെ വീട് ..!
കുറച്ചകലെ കാടുകേറി കിടക്കുന്ന കൊച്ചു വീട്..!
താന്‍ പിറന്ന വീട്..
തന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന വീട്..
അച്ഛന്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും വന്നു നോക്കുമായിരുന്നു ..
അച്ഛന്‍ ലോകത്തോടു യാത പറഞ്ഞപ്പോള്‍ താനും താന്‍ പിറന്ന വീടും അനാഥമായി ..
തന്‍റെ വിടിനു ചുറ്റുമുള്ള വീടുകളില്‍ ദീപങ്ങള്‍ പ്രകാശിച്ചു തുടങ്ങി ..
കുറച്ചു അകലയൂള്ള സര്‍പ്പകാവില്‍ ഒരു പെണ്‍കുട്ടി ദീപം തെളിച്ചു നാമജപങ്ങള്‍ വുരുവിട്ടു പടി കെട്ടുകള്‍ ഇറങ്ങി വരുന്നു ..
അറിയില്ല ...!
ആരെയും തനിക്കറിയില്ല ..!!
അവര്‍ക്കും തന്നെ അറിയില്ല ...!!!
ഞാന്‍ പിറന്നനാട്  ...
തന്‍റെ വീട് ..
തന്‍റെ ഗ്രാമം ..
ഇതെല്ലാം അവകാശം മാത്രം ...
എല്ലാ അന്യമായിരിക്കുന്നു
കണ്ണു നിറയുന്നതു പോലെ...
പ്രിയ ഗ്രാമമേ  ഇവിടം വിട്ടു പോയെങ്കിലും  എല്ല ദിവസവും നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നില്ലേ..?
നിന്നെ പറ്റി ഞാന്‍ അഭിമാനത്തോടെ  സംസാരിച്ചില്ലേ .?
എന്തെ നീ  ഒഴികെ ആരും എന്നെ അറിയുന്നില്ല.?
അകലെ പുഴയില്‍ നിന്നും ഇളം കാറ്റു വീശിയടിച്ചപ്പോള്‍
കൈതപൂവിന്‍റെ മണം.
തന്‍റെ മുന്നിലുടെ നടന്നു പോകുന്ന ഗ്രാമവാസികള്‍ ആരും തന്നെ അറിയുന്നില്ല ..
എനിക്കും അവരെ മനസിലാകുന്നില്ല ..
അവര്‍ തന്‍റെ കളികൂട്ടുകാര്‍ ആവാം ..
പക്ഷേ അറിയാന്‍ കഴിയുന്നില്ല ...
തന്‍റെ അയല്‍ വീടുകളില്‍ സന്ധ്യനാമജപങ്ങള ഉയരുന്നു ...
ഞാന്‍ നിറകണ്ണുകളോടെ കാടുകേയറികിടക്കുന്ന
എന്‍റെ വീട്ടിലേക്കു നോക്കി ..
പിന്നെ തിരികെ നടന്നു ....
മനസിനെ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ...
ഇതു എന്‍റെ  മാത്രം  അനുഭവും ആയിരിക്കില്ല .ജീവിക്കാന്‍ വേണ്ടി നാടുവിട്ടുപോകുന്ന ഓരോ പ്രവാസിയുടെയുംഅനുഭവം ആയിരിക്കും ..
അപ്പോഴും എല്ലാം അറിഞ്ഞിട്ടോ ..അതോ ഒന്നും അറിയാതെയോ ഗ്രാമം എന്‍റെ കാതില്‍ മന്ത്രിക്കുന്ന പോലെ,വിണ്ടും ഇതു വഴി എപ്പോഴാ വരിക ..
ഒരു പക്ഷേ എന്‍റെ തോന്നല്‍ ആകുമോ ...?
അറിയില്ല ..?

Sunday 14 October 2012

ഉത്തരങ്ങളില്ലാതെ ...


മൌനത്തിന്‍റെ ഉത്തരിയത്താല്‍
പ്രണയത്തിന്‍റെ പ്രഹേളികയെ പുതപ്പിച്ചു
കാറ്റ് പോയതെങ്ങോട്ടാണ്..?


കള്ളിച്ചെടിയുടെ മുള്ളുകളിലുടക്കി
കരളുമുറിഞ്ഞൊരു കാമുകന്‍പൂച്ച
കരഞ്ഞു കൊണ്ടോടിയതെങ്ങോട്ടാണ് ?

വസന്തം പോയി വിളിച്ചിട്ടും
മധുനുകരാന്‍ എത്താത്ത
കരിവണ്ടിനോടു പരിഭവിച്ചു
ഋതു പക്ഷി പറന്നുപോയതെങ്ങോട്ടാണ് ?

മഴകാടിനുള്ളിലെവിടെയോ
ഞെട്ടറ്റുവിണൊരു പച്ചില കണ്ണില്‍
നിന്നുതിര്‍ന്നുവീണൊരു
കണ്ണീര്‍മുത്തിനെ ചുംബിച്ചുടച്ചു
നിന്‍റെ പ്രണയ ചുണ്ടുകളില്‍
ഞാനെന്‍റെ പ്രണയത്തെ
ചേര്‍ത്തു വച്ചതെപ്പോഴാണ് ..?

എന്‍റെ പ്രണയമേ ....
ഉത്തരങ്ങള്‍ ഇല്ലാത്ത
ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടുവോളം
നമുക്കിങ്ങനെ പ്രണയിച്ചു രമിച്ച്‌




ഹാ ....പ്രണയമേ ..!!!

Saturday 13 October 2012

സത്യമെവിടെ..


അരുതു , കാലമേ...
കഥയറിയാതെ നീ
കനവില്‍ കണ്ണ്‍നീര്‍
തൂകരുതെ..

അരുതു , സ്നേഹമേ ..
വിധിയറിയാതെ നീ
 വിലപിച്ചു പുറകെ
കൂടരുതേ ..

വൃണിതനാണ്  ഞാ-
നെങ്കിലുമെന്റെയുള്‍
ചിതയിലെരിയുന്ന
നിനവുകളില്‍.


അരുതു, പ്രണയമേ ...
ഒരു മഴത്തുള്ളിയായി
 പൊഴിയരുതെ
എന്നിലലിയരുതെ

അരുതു, ലോകമേ ...
സത്യം തിരയുമെന്നെ   
ഇരുളിലേക്കിനിയും
നയിക്കരുതെ ....

Wednesday 3 October 2012

ഒറ്റയടിപാതകള്‍ (കഥ)


നിലാവില്‍ കുളിച്ച രാത്രി ..

അകലെ ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ ദേവയാനിയമ്മ ജനലിഴകളിലുടെ നോക്കി എത്രയെത്ര പൂര്‍ണ്ണ ചന്ദ്രനെ കണ്ട കണ്ണുകള്‍ ആണിത് .. ഇനിയെത്രനാള്‍ എന്നറിയില്ല. പക്ഷേ മനസ്സ് പറയുന്നു ഇനി കൂടുതല്‍ സമയം ഇല്ല ..
എല്ലാം അടുത്തിരിക്കുന്നതു പോലെ ... തന്നേ ആരോ വന്നു വിളിക്കും പോലെ ...

"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"

ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! തന്‍റെ സുഖവും സന്തോഷവും എല്ലാം എല്ലാമായിരുന്ന ദേവേട്ടന്‍.. !! പക്ഷേ കാലം അദേഹത്തെ കൂട്ടികൊണ്ട് പോകുമ്പോള്‍ .. താന്‍ തനിച്ചാകും എന്നു കരുതിയില്ല ..
ദേവേട്ടന്‍ പലപ്പോഴും പറയുന്ന വാക്കുകള്‍ ദേവയാനിയമ്മയുടെ മനസ്സിലുടെ കടന്നു പോയി
" ദേവു... നമ്മള്‍ ഭാഗ്യം ചെയ്തവരാ.. ദൈവം നമുക്കു എല്ലാം തന്നു .. നല്ല ഒരു കുടുംബ ജീവിതം... നമ്മളെ സ്നേഹിക്കുന്ന മൂന്നു കുട്ടികള്‍ ..
അവരെ വളര്‍ത്തി പഠിപ്പിച്ചു ഉയര്‍ന്ന ഉദ്യോഗസ്ഥരാക്കി ...അവര്‍ക്ക് കുടുംബമായി കുട്ടികളായി ഇനി ഈ ജീവിതത്തില്‍ എന്തു വേണം "
ശരിയാ ... ദേവേട്ടാ ..നമ്മള്‍ ഭാഗ്യം ചെയ്തവരാ  ... എല്ലാം  ചേട്ടന്‍ ജീവനോടെയുള്ള  കാലം വരെ ...പിന്നെ ...?
ദേവയാനിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു എല്ലാം അകലെയാണെങ്കിലും  അങ്ങ് കാണുന്നുണ്ടല്ലോ ? മക്കള്‍ .. എല്ലാം അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നമ്മളെ സ്നേഹിച്ചത് അവര്‍ എല്ലാം നേടിയപ്പോള്‍ നമ്മളെ മറന്നു ... അല്ല എന്നെ മറന്നു ..ഞാന്‍ പെറ്റുവളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങള്‍ക്കിന്നു എന്നെ വേണ്ടാതായി ..ഞാന്‍ ഇന്നവര്‍ക്കു ഒരു ഭാരമാ .. ദേവേട്ടാ, എന്‍റെ ശബ്ദം കേള്‍ക്കുന്നതു പോലും അവര്‍ക്ക് വെറുപ്പാ  .. ദേവയാനിയമ്മയുടെ ചുളിവുകള്‍ വീണ കവിളിലുടെ കണ്ണീര്‍ രണ്ടരുവി പോലെ ഒഴുകി ..
തന്‍റെ ബാല്യം ..
അച്ഛന്‍റെയും അമ്മയുടെയും ഏകമകള്‍
എന്താവശ്യപ്പെട്ടാലും എന്താഗ്രഹിച്ചാലും നടത്തി തരുന്ന അച്ഛനും അമ്മയും, താന്‍ എന്തു തെറ്റ് ചെയ്താലും തന്നെ  സഹായിക്കാന്‍ ഓടിയെത്തുന്ന
അച്ഛന്‍ .തനിക്കു വേണ്ടി അമ്മയുമായി വഴക്കിടുന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ .അമ്മ തന്നെ  ഒന്നും പറയാന്‍ സമ്മതിക്കില്ല ..അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും ഓമന പുത്രിയായി പിന്നിട്ട ബാല്യം .
പഠിക്കാന്‍ ഒരു വിധം  മിടുക്കിയായിരുന്നു . .. അതുകൊണ്ട് തന്നേ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാകാനും കഴിഞ്ഞു. ഒരു പാടുകൂട്ടുകര്‍ .
വിദ്യാഭ്യാസ കാലഘട്ടം മനസ്സില്‍ നിന്നും മായിക്കാന്‍ കഴിയുന്നില്ല .എസ് എസ് എല്‍ സി ക്കു ഉയര്‍ന്ന മാര്‍ക്കോടു തന്നെ  പാസാകാന്‍ കഴിഞ്ഞു
പിന്നെ കോളേജ് ലൈഫ് അവിടെ വച്ചായിരുന്നു ദേവേട്ടനെ ആദ്യമായി കണ്ടത് ... പഠിക്കാന്‍ മിടുക്കനായ കുട്ടി ..കലാ  പ്രതിഭ. ആദ്യം ഒരു തരം ആരാധന
ആയിരുന്നു ..പിന്നെ അതു വല്ലാത്തൊരു പ്രണയമായി .. മനസ്സില്‍ ആദ്യമായി നാമ്പിട്ട  പ്രണയം പക്ഷേ താനറിയാതെ ദേവേട്ടനും തന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..വര്‍ഷങ്ങളോളം നിണ്ടുനിന്ന പ്രണയം ഒടുവില്‍ തന്‍റെ ജീവിതത്തിലേക്ക് ദേവേട്ടന്‍ കടന്നു വന്നു ..
തന്‍റെ മനസ്സിലെ ആഗ്രഹം അച്ഛനോട് തുറന്നു പറഞ്ഞു .അച്ഛന്‍ ദേവേട്ടന്‍റെ വീട്ടുകാരുമായി സംസാരിച്ചു ..
അങ്ങനെ തന്‍റെ സ്വപ്നം പൂവണിഞ്ഞു...
താന്‍ ദേവേട്ടന്‍റെ ഹൃദയത്തിലെ റാണിയായി ...
താനും ദേവേട്ടനും മാത്രം അടങ്ങുന്ന കുടുംബം .എന്തിനും ഏതിനും ഓടിയെത്തുന്ന മാതാപിതാക്കള്‍ ..
താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ  എന്നു തോന്നിയ ദിവസങ്ങള്‍ . ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ ഒരു കൊച്ചു സ്വര്‍ഗം താന്‍ ഉണ്ടാക്കി എടുത്തു അങ്ങനെ ഞങ്ങളുടെ ദാമ്പത്യത്തിനു പൂര്‍ണ്ണത നല്‍കികൊണ്ട് ആദ്യത്തെ കുഞ്ഞു പിറന്നു . താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച
ദിവസം.
ഞാന്‍ ഒരു അമ്മയായ നിമിഷം..
ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കുമ്പോഴും കാലം വലിയ വലിയ ദുഖങ്ങള്‍ നല്‍കി കൊണ്ടിരുന്നു ...
ആദ്യം അച്ഛന്‍ ... പിന്നെ അമ്മ  എല്ലാവരും കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ വേദനയോടെ ....കണ്ണീരോടെ ... അവരെ യാത്ര അയക്കാനെ തനിക്കു കഴിഞ്ഞുള്ളൂ .
പക്ഷേ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് വാരിപൂര്‍ണര്‍ന്നു .തന്‍റെ കണ്ണീര്‍ തുടച്ചു ,സമാധാനിപ്പിച്ചു ..
നിനക്കു ഞാന്‍ ഇല്ലേ..? അവര്‍ അവരുടെ കടമ പൂര്‍ത്തിയാക്കി ... അവര്‍ അവരുടെ ജന്മ സാഫല്യം നിറവേറ്റി .. അച്ഛന്‍റെയും അമ്മയുടെയും വേര്‍പാട്‌ ദേവേട്ടന്‍ സ്നേഹത്തിലുടെ കുറവ് വരുത്തി അദേഹം തന്‍റെ ഭര്‍ത്താവു മാത്രം ആയിരുന്നില്ല എന്നൊരു തോന്നല്‍
എന്‍റെ അച്ഛനായി ..
എന്‍റെ അമ്മയായി ..
തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവായി ...
കാലത്തിന്‍റെ പ്രയാണത്തില്‍ ദൈവം തന്ന മൂന്നു കുട്ടികള്‍ രണ്ടു ആണും ഒരു പെണ്‍കുട്ടിയും ..
ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ അവരെ വളര്‍ത്തിയെടുക്കാന്‍ നന്നേ പാടുപ്പെട്ടെങ്കിലും  കൂട്ടികളുടെ ഒരു ആഗ്രഹവും മുടക്കാന്‍ ദേവേട്ടന്‍ അനുവദിച്ചില്ല .. കുട്ടികള്‍ക്കു ദേവേട്ടന്‍ നല്ലൊരു അച്ഛനായിരുന്നു ..
"നമ്മള്‍ ഭാഗ്യം ചെയതവരാ  ..നമ്മുടെ കൂട്ടികള്‍ മിടുക്കരാ " ..  ദേവേട്ടന്‍റെ വാക്കുകള്‍
അവര്‍ വളര്‍ന്നു ... ജോലിയായി ...
മൂന്നു കൂട്ടികളുടെയും വിവാഹം കഴിഞ്ഞു ..
ജിവിതം പൂര്‍ണ്ണതയില്‍ എത്തിയ സംതൃപ്തി ..
ഒരിക്കല്‍ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് പറഞ്ഞ വാക്കുകള്‍ ..
"ദേവു ..ദൈവം എനിക്കു എല്ലാ സന്തോഷവും തന്നു . നല്ല ഒരു ഭാര്യ , മിടുക്കരായ കുട്ടികള്‍, എന്‍റെ തുച്ചമായ ശമ്പളത്തില്‍ ഈ വീട് നീ  ഒരു സ്വര്‍ഗമാക്കി
എന്‍റെ ജീവിതം ,എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂര്‍ണതയില്‍ എത്തിക്കാന്‍ നിനക്കു കഴിഞ്ഞു . നീ  എനിക്കു നല്ല ഒരു ഭാര്യ ആയിരുന്നു . എന്‍റെ കുട്ടികള്‍ക്ക്  നല്ല ഒരു അമ്മ ആയിരുന്നു.. ഇനി ദൈവം എനിക്കൊരു ജന്മം തന്നാല്‍ ... അതു നിന്നോടൊപ്പം ആയിരിക്കണം .. എനിക്കു കൊതി തിര്‍ന്നില്ല ദേവു നിന്നോടൊപ്പം ജീവിച്ച്  . നിന്നോടൊപ്പം ജീവിക്കാന്‍ ദൈവം ഒരു അവസരം കൂടി എനിക്കു തന്നിരുന്നെങ്കില്‍  ...ദേവേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ..
''എന്താ ദേവേട്ടാ ..ഇങ്ങനെ".. ദേവു അയാളുടെ കണ്ണീര്‍ തുടച്ചു .."വെറുതെ ഓരോന്നു ആലോചിക്കണ്ട" ..
"ഇല്ല ..ദേവു ഞാന്‍ സത്യമാ പറഞ്ഞതു .. ഒരു പക്ഷേ ഞാന്‍ നിന്നെ വിട്ടുപോയാലും നമ്മുടെ കൂട്ടികള്‍ നിന്നെ പൊന്നു പോലെ നോക്കും .ഇത്രയും നല്ല ഒരു അമ്മ ലോകത്തില്‍ ഒരു മക്കള്‍ക്കും കിട്ടില്ല .. മക്കളുടെ മനസറിഞ്ഞു ജിവിച്ച ഒരു അമ്മയാണ് നീ  .."
"ദേ .. ഒന്നും പറയണ്ട ..കിടന്നു ഉറങ്ങാന്‍ നോക്കു...." ദേവു അയാളുടെ വായ് പോത്തി ..പിന്നെ കെട്ടിപിടിച്ചു ആ മാറില്‍ ഒതുങ്ങി .
നേരം വെളുത്തപ്പോള്‍ ആ സത്യം താനറിഞ്ഞു ..
തന്‍റെ ദേവേട്ടന്‍ യാത്രയായിരുന്നു ...
തന്നേ വിട്ട്  ... ഈ .. ഈ ലോകത്തെ വിട്ടു പോയിരുന്നു ..
ഇനി ഒരിക്കലും മടങ്ങി വരില്ല ..
ദേവേട്ടന്‍ ..തന്‍റെ അച്ഛന്‍ ആയിരുന്നു ... അമ്മ ആയിരുന്നു ... ഭര്‍ത്താവായിരുന്നു ..
താന്‍ ഏകയായി ....
ഒറ്റപ്പെട്ടതുപോലെ ....
അച്ഛന്‍റെ മരണ വാര്‍ത്ത‍ അറിഞ്ഞു കുട്ടികള്‍ ഓടിയെത്തി ..പൊട്ടിക്കരഞ്ഞു .. തന്നേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ..
പിന്നെ അവര്‍ യാത്രയായി... അവരുടെ ജീവിതത്തിലേക്ക് . ആദ്യമൊക്കെ വല്ലപ്പോഴും അവര്‍ വന്നു നോക്കുമായിരുന്നു ..പിന്നെ അതും  ഇല്ലാതെയായി..
കാലം കഴിയും തോറും അവര്‍ക്ക് അമ്മ വേണ്ടാതെയായി. ഇന്നവര്‍ക്കൊരു ഭാരമാണ് .മക്കള്‍ക്കും മരുമക്കള്‍ക്കും പേരകുഞ്ഞുങ്ങള്‍ക്കും ഭാരമായി ഒരു ജീവിതം ..
ജനലിഴകള്‍ക്കിടയിലുടെ പൂര്‍ണ്ണ ചന്ദ്രന്‍ അവരെ മാത്രം നോക്കുന്നതു പോലെ . പ്രകാശം നശിച്ച കണ്ണുകളില്‍ വേദന മാത്രം
"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"
ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! ആ ചുണ്ടുകള്‍ വിറച്ചു
ദേവേട്ടാ..
ഞാനും വരുന്നു ..എനിക്കു വയ്യ നമ്മുടെ മക്കള്‍ക്ക്‌ എന്നെ വേണ്ട .. അവര്‍ക്ക് ഞാന്‍ ഭാരമാ  ..
എനിക്കു മതിയായി ദേവേട്ടാ ..
അവര്‍ അലറി വിളിച്ചു പറഞ്ഞു .പക്ഷേ ആ ശബ്ദം പുറത്തു വന്നില്ല
ജനലഴികളിലുടെ ഒരു ഇളം കാറ്റു വീശിയടിച്ചു ..ആ കാറ്റില്‍ ദേവയാനിയമ്മയുടെ നരച്ച മുടിയിഴകള്‍ ചലിച്ചു കൊണ്ടിരുന്നു ..
പക്ഷേ ആ അമ്മ അതറിഞ്ഞിരുന്നില്ല ..

Tuesday 2 October 2012

രാത്രി


രാവ്....
നീലിച്ച്  നീലിച്ച് 
നിരുപമലഹരിയിലമാര്‍ന്നൊരു
"നിശാഗന്ധിയെ" തിരയുന്നു .

കാട്...
കുളിര്‍ന്ന് .... വിറച്ചൊരു
രാപ്പാടിച്ചുണ്ടില്‍ മയങ്ങുന്ന
ഉദയരഥമണയുന്നത് വരെ ....
നിന്‍റെ മാറില്‍ രണ്ട്
ഉണ്ണിച്ചുണ്ടുകളുമായി
ഞാനെന്റെ ദാഹമടക്കട്ടെ..

 കാറ്റേ ...
ഉഷസിന്‍റെ  കൈകളില്‍ തുങ്ങിയി -
ആല്‍മരക്കൊമ്പിന്‍റെ
തുമ്പത്ത് വരൂ ...
ഒരു ആലിലത്താളില്‍
കാല്‍ വിരലുണ്ടുറങ്ങുന്ന
കാര്‍മേഘവര്‍ണ്ണനെ
എന്‍റെ  പ്രാണനിലേക്ക്
ഊതി പടര്‍ത്തു ....



Sunday 30 September 2012

പ്രണയഭംഗം


പ്രണയമേ ... നീ
ഒന്നുറക്കെ ചിരിച്ചപ്പോള്‍
ആ ശബ്ദ്ധസായൂജ്യങ്ങളില്‍ 
ഭ്രമിച്ചു പോയി എന്‍റെ ഹൃദയം

ഒന്ന് തൊട്ടുണര്‍ത്തിയപ്പോള്‍
പൂത്തുലഞ്ഞു പോയി
മരുപ്പച്ചകണ്ട മാനസം

ലാളിച്ചുറക്കിയപ്പോള്‍
പ്രഭാതചുവപ്പ് കിനാവുകണ്ട്‌
നിന്നിലേക്ക്‌ ചുരുങ്ങിപ്പോയി
എന്നിട്ടുമീ പകല്‍ചൂടില്‍
ഉരുകി പടര്‍ന്നൊരു
മഞ്ഞു തുള്ളിയായി എന്നെ
മാറ്റിയില്ലേ...

എന്‍റെ പ്രണയമേ ... !
ഉള്ളുരുകി കരയട്ടെ ഞാന്‍
ആ ജലമാത്രകളില്‍
ഒഴുകി പോകും നിന്‍റെ പ്രാണന്‍..

Friday 28 September 2012

നിഴല്‍പക്ഷി

 കാലമൊരു നെടുനീളന്‍
കവിതയാണ്
അതിന്‍  അര്‍ത്ഥവ്യാപ്തി അറിയാതെ
ചിലര്‍ പരിതപിക്കുന്നു
ചിലര്‍
അസൂയാലുക്കളാക്കുന്നു

വിശാലമായൊരാകാന്‍വാസില്‍
നിറഞ്ഞു നില്‍ക്കാനാവാതെ വരുമ്പോള്‍
ചിലര്‍ അസ്വസ്ഥരാകും ....

നിഗൂഡമായ അതിന്‍റെ
ഉള്ളറകള്‍ തിരിച്ചറിയുമ്പോള്‍
ചിലര്‍ അസഹിഷ്ണുക്കളാക്കുന്നു

താലോലിച്ചു ഉമ്മവച്ചു
വളര്‍ത്തിയിരുന്ന സ്നേഹച്ചുണ്ടുകള്‍
നിശബ്ദ്ധതകൊണ്ട്
പ്രോത്സാഹിപ്പിക്കുമ്പോള്‍
നിശാചരരായ ചില നിഴല്‍ പക്ഷികള്‍
ആ പാല്‍പായസ മധുരത്തില്‍
കാഷ്ട്ടിക്കുന്നൂ

ഇനി വേഗം ഞാനെന്‍റെഎഴുത്താണിയുടെ
മുനയൊടിച്ചു മടങ്ങി  പോകട്ടെ കൂട്ടരേ

Thursday 27 September 2012

വെറും പ്രണയമല്ല ..


നീ പ്രണയമാണ് ..!
പ്രണയമെന്നാല്‍ ...
ചിലപ്പോള്‍
ഒരു സ്വപ്നവും
പലപ്പോഴും
മിഥ്യയും
എപ്പോഴോ
ആനന്ദവും
ഇടവേളകളില്‍
പ്രതീക്ഷയും
ഒടുവില്‍
നിരാശയും ആണ്

എങ്കിലും
ഒരു സൌഹൃദ പൂട്ടില്‍
ഹൃദയത്തെ കുരുക്കി
കണ്ണ് നീര്‍ ഉപ്പില്‍
കവിത ചാലിച്ച്
കിനാവുകളെ
കഴുവിലേറ്റാന്‍
എനിക്ക് മനസ്സില്ല 

അതുകൊണ്ട്
ഞാനുമൊരു
പ്രണയമാകുന്നു

നിന്‍റെ  കന്യാ
വനങ്ങളിലെ
കനക മുന്തിരി
തോട്ടങ്ങളില്‍  
പുഷ്പ്പിക്കുന്ന
സുവര്‍ണ്ണ വള്ളികളില്‍
ആതാമാവ്‌ കോര്‍ത്ത 
അമൃത വര്‍ഷം ,....

അതിന്‍റെ   ഈറന്‍
തുടുപ്പുകളില്‍
ഊര്‍ജ്ജ
കണങ്ങളായുറയുന്ന
ഊര്‍വ്വരതയാണെന്‍റെ
പ്രണയ വേഗം ,..  

'ഒരു മധുര ഹര്‍ഷം'..

പെണ്ണെ ,... ഇത്  ......
വെറും പ്രണയമല്ല

Sunday 23 September 2012

ഉണ്ണികുട്ടന്‍റെ പെണ്ണുകാണല്‍ (കഥ)


ഒരു നീണ്ട യാത്രക്കുള്ള തയാറെടുപ്പിലാണ് ഉണ്ണിക്കുട്ടന്‍. ചെന്നൈയില്‍നിന്നും തിരുവനന്തപുരം വരെ. അതും കാറില്‍ . കാറിലൂടെ ഇത്രയും ദൂരം തനിയെ ഡ്രൈവു ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ ഉണ്ണിക്കുട്ടന്‍ ഡ്രൈവറേയും കൂടെ കൂട്ടി. ഉണ്ണിക്കുട്ടന്‍ ആദ്യമായാണ് പെണ്ണു കാണാന്‍ പോകുന്നത്. മാതാപിതാക്കള്‍ കൂടെയില്ലാത്തതിനാല്‍ ഒറ്റക്കാണ് ഉണ്ണിക്കുട്ടന്‍റെ പെണ്ണു കാണല്‍ ചടങ്ങ്. പക്ഷേ  വിദേശത്തുള്ള മാതാപിതാക്കളുടെ മുഴുവന്‍ അനുഗ്രഹവും ഉണ്ണിക്കുട്ടനുണ്ട്. അധികം കൂട്ടുകാര്‍ ഇല്ലത്തതിനാല്‍ ഉണ്ണിക്കുട്ടന്‍ എല്ലാ രഹസ്യങ്ങളും പറയാറുള്ളത് സ്വന്തം സഹോദരിയോടാണ് ആവശ്യത്തിനുള്ള ഉപദേശം സഹോദരി നല്‍കാറുണ്ട്. യാത്ര പുറപ്പെടും മുന്‍പ് സഹോദരിയുമായി ഒന്നു കൂടി സംസാരിക്കണം എല്ലാ കാര്യങ്ങളും സഹോദരിയെ ഒന്നു കൂടി ധരിപ്പിക്കണം. അയാള്‍ സഹോദരിയുടെ ഫോണ്‍ കാളിനു വേണ്ടി കാത്തിരുന്നു .ചേച്ചിയുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം യാത്ര തുടങ്ങാന്‍ .

പെട്ടെന്ന് മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി ..

"ഹായ് ...അക്കു, ഞാന്‍ എന്താ ചെയ്യുക? പോകണമോ അതോ വേണ്ടയോ? നാളെ അവിടെ ചെല്ലുമെന്ന് അപ്പ വാക്ക് കൊടുത്തു പോയി. എങ്ങനെയാ പോകാതിരിക്കുന്നത്?" ഉണ്ണിക്കുട്ടന്‍ ചേച്ചിയോട് ചോദിച്ചു .ചേച്ചി പോകണ്ട എന്നു പറഞ്ഞെങ്കിലും അപ്പ അവര്‍ക്ക് കൊടുത്ത വാക്കു നടപ്പാക്കാന്‍ തന്നെ ഉണ്ണിക്കുട്ടന്‍ തീരുമാനിച്ചു. ഡ്രൈവറെ കൂട്ടി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നീണ്ട യാത്ര.
 ഉണ്ണിക്കുട്ടന്‍ കഴിഞ്ഞ ഓരോ നിമിഷത്തേയും പറ്റി ചിന്തിക്കുകയായിരുന്നു.

നിഷ ..
ഇന്‍റര്‍നെറ്റിലൂടെ വന്ന ഒരു വിവാഹാലോചനയായിരുന്നു അത്. അനാവശ്യമായ ഒരു പരിചയപ്പെടല്‍ . ആദ്യം നിഷയുടെ താപിതാക്കളുമായി. പിന്നെ നിഷയുമായി.. എങ്ങനെയോ മനസ്സടുത്തു പോയി. ഒന്നു രണ്ടു ആഴ്ചകള്‍ കൊണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള കൂട്ടുകാര്‍ , അല്ല, അതിലും വലിയ എന്തോ ഒരു ബന്ധം. സ്വന്തം ഭാര്യയെപ്പോലെ സങ്കല്‍പ്പിച്ചു പോയില്ലേ. ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ല ആ മുഖം. തന്‍റെ  ഹൃദയത്തില്‍ എങ്ങനെ കടന്നു കൂടി എന്നറിയില്ല. എങ്കിലും അറിഞ്ഞോ അറിയാതെയോ  ഉള്ളിന്‍റെ ഉള്ളില്‍ വച്ചു പൂജിച്ചു.  പിന്നെ താമസിച്ചില്ല തന്‍റെ മനസിലുള്ളതെല്ലാം അപ്പയോടും അമ്മയോടും തുറന്നു പറയാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.
"ഞാന്‍ വിവാഹം കഴിക്കുന്നെങ്കില്‍ അതു നിഷയെ മാത്രമായിരിക്കും.ഇനി വേറെ പെണ്‍കുട്ടികളെ തേടി നിങ്ങള്‍ വിഷമിക്കണ്ട." ഉണ്ണിക്കുട്ടന്‍ മാതാപിതാക്കളോട് ഉറപ്പിച്ചു തന്നെ പറഞ്ഞു. ഉണ്ണിക്കുട്ടന്‍റെ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി അവര്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ തുടങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാര്‍ അതിവേഗം മുന്നോട്ടു പാഞ്ഞെങ്കിലും ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ കഴിഞ്ഞ ഓരോ നിമിഷവും ഒരു വെള്ളിത്തിരയില്‍ എന്ന പോലെ മിന്നി മറയുകയായിരുന്നു.
പെട്ടെന്നു, നിഷയില്‍ വന്ന ചില മാറ്റങ്ങള്‍ . എപ്പോഴും മെസേജയയ്ക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യാറുള്ള നിഷ പെട്ടെന്നതു നിര്‍ത്തിവച്ചു. തന്നോടു സംസാരിക്കാന്‍ താത്പര്യമില്ലാത്തതുപോലെ. എന്താണെന്നറിയില്ല. മനസ്സില്‍ വല്ലാത്തൊരു വേദന. തന്നില്‍ നിന്നും അറിയാതെ എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടോ?. 
നിഷയില്‍ പെട്ടെന്നു വന്ന മാറ്റത്തെപ്പറ്റി താന്‍ ചേച്ചിയോട്  പറഞ്ഞു. തന്‍റെ വിഷമം കണ്ടിട്ടാവണം ചേച്ചി തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. "മോനെ നീ വിഷമിക്കണ്ട. "ആ കുട്ടിക്ക് താത്പര്യമില്ലാഞ്ഞിട്ടാകില്ല.  ഉണ്ണിക്കങ്ങനെ തോന്നുന്നതാകും. എന്തായാലും എനിയ്ക്കീ ആലോചനയില്‍ വലിയ താല്‍പ്പര്യമില്ല. അതൊഴിവാക്കുന്നതല്ലേ നല്ലത്? പിന്നെ നിന്‍റെ ഇഷ്ടം പോലെ ചെയ്യുക."  അക്കു മെല്ലെ തല ഊരിയെങ്കിലും. ചില കണക്കു കൂട്ടലോടെയാണ് ഉണ്ണിക്കുട്ടന്‍ തന്‍റെ യാത്ര തുടങ്ങിയത്. ആരെയും വേദനിപ്പിക്കാതെ തന്‍റെയും അപ്പയുടെയും വാക്കു പാലിക്കണം.  പക്ഷേ  യാത്ര തുടങ്ങിയതു മുതല്‍ നിഷയുടെ മെസേജും ഫോണ്‍ കാളുകളും വരാന്‍ തുടങ്ങി.  എന്നാല്‍ നിഷയുടെ മാതാപിതാക്കളുടെ ഒരു ഫോണോ, ഒരു മെസ്സേജോ ഉണ്ണിക്കുട്ടനെ തേടി എത്തിയില്ല.

കിഴക്കേ മാനം വിളറി വെളുത്തു. ഉണ്ണിക്കുട്ടന്‍റെ യാത്ര തമിഴ്നാട് അതിര്‍ത്തി കടന്നു കേരളത്തിലേക്ക് പ്രവേശിച്ചു.  പാലക്കാടന്‍ മലനിരകള്‍ . പ്രകൃതി സൌന്ദര്യം കൊണ്ടനുഗൃഹീതമായ പുണ്യഭൂമി. ദൈവത്തിന്‍റെ സ്വന്തം നാട്. എന്‍റെ കേരളം.  ഇളം കാറ്റു വീശിയടിച്ചപ്പോള്‍ മനസ്സു ശാന്തമാകുന്നതു പോലെ. നിഷയുടെ മെസ്സേജുകള്‍ വീണ്ടും വരാന്‍ തുടങ്ങി.  പക്ഷേ മനസ്സില്‍ ചില കടുത്ത തീരുമാനങ്ങള്‍ ഉണ്ണിക്കുട്ടന്‍ എടുത്തു കഴിഞ്ഞിരുന്നു.

അതിനിടയില്‍ ഉണ്ണിക്കുട്ടന്‍റെ അപ്പയുടെ ഫോണുകള്‍ എത്തി. "മോനെ, നമുക്കീ ആലോചന വേണ്ട , തത്ക്കാലം നീ തിരിച്ചു പോരുക. അല്ലെങ്കില്‍ നാട്ടില്‍ നമ്മുടെ വീട്ടില്‍ പോയി വിശ്രമിക്കുക."  അപ്പക്ക് പെട്ടെന്നുണ്ടായ ഈ മാറ്റം തനിക്കു മനസ്സിലായില്ല." ചോദിച്ചെങ്കിലും പിന്നെ പറയാം എന്നായിരുന്നു ഉത്തരം. അപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സു മാറി. തന്‍റെ പെണ്ണുകാണല്‍ ചടങ്ങു  വേണ്ട എന്നു തിരുമാനിച്ചു.

നാട്ടിലുള്ള അമ്മയുടെ വീട്ടില്‍ കയറി വിശ്രമിച്ചു. തിരുവനന്തപുരത്തുള്ള മറ്റു ജോലികള്‍ തീര്‍ത്തു തിരിച്ചു പോകുക.  പക്ഷേ നിഷയുടെ മെസ്സേജും ഫോണ്‍കാളുകളും തുടരെത്തുടരെ വരാന്‍ തുടങ്ങി. എപ്പോഴാ വരുന്നത്? ഇപ്പോള്‍ എവിടെ എത്തി? ഞാന്‍ ഇവിടെ റെഡിയായിരിക്കുകയാണ്.

ഉണ്ണിക്കുട്ടന്‍റെ മനസ്സു വല്ലാതെ വിഷമിക്കാന്‍ തുടങ്ങി. ആ കുട്ടിയെ വിഷമിപ്പിക്കാന്‍ പാടില്ല .അങ്ങനെ ചെയ്താല്‍ ദൈവം തന്നോട് ഒരിക്കലും ക്ഷമിക്കില്ല. ഒരിക്കല്‍ പോലും നിഷയുടെ മാതാപിതാക്കള്‍വിളിച്ചില്ലല്ലോ എന്നോര്‍ത്ത് ഉണ്ണിക്കുട്ടന്‍ വല്ലാതെ വിഷമിച്ചു. നിഷ വിളിച്ചു എന്നു കരുതി ആ വീട്ടിലേക്ക്‌ എങ്ങനെ കയറിച്ചെല്ലും? എങ്ങനെ എങ്കിലും നിഷയെ വിഷമിപ്പിയ്ക്കാതെ ഇതില്‍ നിന്നും ഒഴിഞ്ഞു
മാറാന്‍..തനിക്കു കഴിഞ്ഞിരുന്നെങ്കില്‍ .
ഉണ്ണിക്കുട്ടന്‍ വീണ്ടും അപ്പയോടും അമ്മയോടും ചേച്ചിയോടും എല്ലാ കാര്യങ്ങളും സംസാരിച്ചു. അവര്‍ക്ക് നിഷയുടെ വീട്ടിലേക്ക്‌ പോകുന്നതില്‍ താല്‍പ്പര്യം ഇല്ലായിരുന്നു. പക്ഷേ, ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ നിഷ എന്ന പെണ്‍കുട്ടി മാത്രമായിരുന്നു.
തന്നെത്തേടി ഒരുങ്ങി നില്‍ക്കുന്ന ഒരു പാവം പെണ്‍കുട്ടിയെ വേദനിപ്പിക്കാന്‍ അയാളുടെ മനസ്സനുവദിയ്ക്കുന്നുണ്ടായിരുന്നില്ല. കാരണം നിഷ എന്ന പെണ്‍കുട്ടി ഉണ്ണിക്കുട്ടന്‍റെ മനസ്സ് കീഴടക്കിയിരുന്നു.അവളെ കാണാതെ മടങ്ങി വരാന്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സനുവദിച്ചില്ല.

ഉണ്ണിക്കുട്ടന്‍റെ കാര്‍ തലസ്ഥാന നഗരിയില്‍ എത്തുമ്പോഴും മനസ്സു മുഴുവന്‍ നിഷയെപ്പറ്റിയുള്ള ചിന്തകള്‍ ആയിരുന്നു അവസാനം നിഷയെ കാണാന്‍ തന്നെ ഉണ്ണിക്കുട്ടന്‍ തീരുമാനിച്ചു. അപ്പോഴേക്കും നിഷയുടെപപ്പായുടെ ഫോണ്‍ കാള്‍ വന്നു. താന്‍ ഇത്രയും നേരം കാത്തിരുന്നതു ഈ ഒരു ഫോണ്‍ കാളിനു വേണ്ടി ആയിരുന്നില്ലേ..? ഇനി ധൈര്യമായി നിഷയുടെ വീട്ടിലേക്ക്‌ തനിക്കു കയറിച്ചെല്ലാം. ഇനി ആരെയുംവേദനിപ്പിക്കാതെ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുക.
പിന്നെ ഒന്നും ആലോചിച്ചില്ല  ഉണ്ണിക്കുട്ടന്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഫാമിലി ഫ്രണ്ടുമായ ഡോക്ടര്‍ ഷാജിത്തിനെ വിളിച്ചു. പക്ഷേ ഡോ ഷാജിത് തിരക്കിലായതിനാല്‍ വരാന്‍ കഴിയില്ല എന്നറിയിച്ചു.
പിന്നെ ഉണ്ണിക്കുട്ടന്‍ തനിയേ തന്നെ നിഷയുടെ വീട്ടില്‍ പോകാന്‍ തിരുമാനിച്ചു.ഡ്രൈവറോട് ഒരു ഹോട്ടലിലേക്ക് പോകാന്‍ പറഞ്ഞു. അവിടെ ഒരു റൂം എടുത്ത ഉടന്‍ ഉണ്ണിക്കുട്ടന്‍ തന്‍റെ ഡ്രസ്സു മാറി. ഏറ്റവും പഴക്കമുള്ള ഒരു ജീന്‍സും ഷര്‍ട്ടും. പിന്നെ മുഷിഞ്ഞ ഒരു കോട്ടും. മുടിഅലക്ഷ്യമായി മുന്നോട്ടു വലിച്ചിട്ടു, കരികൊണ്ട് മുഖത്തു ചില കറുത്ത പാടുകള്‍ ഉണ്ടാക്കി.
അയാള്‍ മുഖം കണ്ണാടിയില്‍ നോക്കി. സ്വന്തം മുഖത്തോടു തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ . എന്തിനു വേണ്ടി താന്‍ ഈ വേഷം കെട്ടുന്നു? അറിയില്ല.ഹോട്ടലില്‍ നിന്നും പുതിയ രൂപത്തില്‍ ഇറങ്ങുന്ന ഉണ്ണികുട്ടനെ കണ്ടപ്പോള്‍ ഡ്രൈവര്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. 
"എന്താ സാര്‍ ഇത്?"
ഉണ്ണിക്കുട്ടന്‍ ചിരിച്ചു കൊണ്ട് നിഷയുടെ വീടിന്‍റെ വിലാസം പറഞ്ഞു കൊടുത്തു.  ഇതിനിടയില്‍ നിഷയുടേയും നിഷയുടെ പിതാവിന്‍റെയും ഫോണ്‍ കാളുകള്‍ പലവട്ടം ഉണ്ണികുട്ടനെ തേടിയെത്തി. ക്ഷമ നശിച്ച നിഷയുടെ പിതാവ് പാതി വഴിയില്‍ ഉണ്ണികുട്ടനെ കാത്തുനിന്നു.
അവസാനം നിഷയുടെ വീടെത്തി. വീട്ടു പടിക്കല്‍ തന്നെ നിഷയുടെ മാതാവ്‌ ഉണ്ടായിരുന്നു ഉണ്ണിക്കുട്ടനെ സ്വീകരിക്കാന്‍. വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ .പക്ഷേ, ഉണ്ണിക്കുട്ടനെ കണ്ടപ്പോള്‍ അവര്‍ ഞെട്ടി. ഫോട്ടോയില്‍ കണ്ട മുഖമായിരുന്നില്ല അവര്‍ നേരില്‍ കണ്ട ഉണ്ണിക്കുട്ടന്‍റേത്. അയാളുടെ വേഷവും മുഷിഞ്ഞ കോട്ടും അവരില്‍ വെറുപ്പുളവാക്കി. എങ്കിലും അതു
പുറത്തു കാണിക്കാതെ ആ അമ്മ ഉണ്ണിക്കുട്ടനെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു സ്വീകരിച്ചിരുത്തി.

അങ്ങനെ ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍ ചടങ്ങ് തുടങ്ങി.
ചോദ്യശരങ്ങളുമായി നിഷയുടെ മാതാപിതകള്‍ ഉണ്ണിക്കുട്ടന്‍റെ മുന്നില്‍ എത്തി. ഉണ്ണിക്കുട്ടന്‍ പലതിനും കൊച്ചു കൊച്ചു ഉത്തരങ്ങള്‍ നല്‍കി.
അവസാനം നിഷ എത്തി.
അത്രക്ക് സുന്ദരി അല്ലെങ്കിലും നിഷ്ക്കളകമായ മുഖം. തന്‍റെ രൂപവും വേഷവും കണ്ടു ആ കുട്ടി ഞെട്ടിയോ എന്നറിയില്ല? താന്‍ നേരില്‍ കണ്ടിരുന്നില്ലെങ്കിലും ഹൃദയം കൊണ്ടടുത്തു പോയ പെണ്‍കുട്ടി.താന്‍ ഉള്ളിന്‍റെ ഉള്ളില്‍ പൂജിച്ച മുഖം. മനസ്സില്‍ കുറ്റബോധം തോന്നി. ഇതിനു വേണ്ടി ഈ വേഷം കെട്ടി. ആര്‍ക്കു വേണ്ടി? ഒരിക്കലും തന്‍റെ ഈ രൂപത്തെ ഇഷ്ട്ടപ്പെടാന്‍ ഈ കുട്ടിക്ക് കഴിയില്ല. എങ്കിലും എല്ലാം ഭംഗിയായിത്തീരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. നിഷയോടും അവളുടെ മാതാപിതാക്കളോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു വിതുമ്പുന്നുണ്ടായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റ് ചെയ്തതു പോലെ. ഒരു പാവം പെണ്‍കുട്ടിക്കു മുന്നില്‍ ഇങ്ങനെ ഒരു വേഷം കെട്ടിയതില്‍ ഒരു പക്ഷേ ദൈവം പോലും തന്നോടു ക്ഷമിക്കില്ല.
തന്‍റെ മാതാപിതാക്കള്‍ എന്തു കൊണ്ട് ഈ വിവാഹത്തെ എതിര്‍ക്കുന്നു എന്നറിയില്ല. ആരും ഒന്നും പറയുന്നില്ല .ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ മാത്രം. ഉണ്ണിക്കുട്ടന് കുറ്റബോധം താങ്ങാന്‍ കഴിഞ്ഞില്ല.ഹോട്ടലില്‍ തിരിച്ചെത്തിയ ഉണ്ണിക്കുട്ടന്‍ മെസ്സേജയച്ചു. പക്ഷേ മറുപടി ഉണ്ടായില്ല. വീണ്ടും വീണ്ടും ..ഉണ്ണിക്കുട്ടന്‍ മെസേജു അയച്ചു കൊണ്ടിരുന്നു.

ഒരിക്കല്‍ പോലും മറുപടി ഉണ്ടായില്ല. പിന്നെ വിളിച്ചു നോക്കി. അപ്പോഴേക്കും ആ നമ്പര്‍ നിഷ മാറ്റിയിരുന്നു എന്നെന്നേക്കുമായി. നിഷയുടെ ആ നമ്പര്‍ ഇനി ഒരിക്കലും സംസാരിക്കില്ല.നിഷ ഉണ്ണിക്കുട്ടന്‍റെ മനസ്സിലൊരു വേദനയായി, ഒരു വിങ്ങലായി മാറി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ആദ്യമായി പെണ്ണു കണ്ടു മടങ്ങി. വിവാഹത്തില്‍ നിന്നും നിഷയുടെ വീട്ടുകാര്‍ തന്നെ പിന്‍ മാറിയ വാര്‍ത്ത‍ ഉണ്ണിക്കുട്ടന്‍ സഹോദരിയേയും മാതാപിതാക്കളേയും വിളിച്ചറിയിച്ചു.
അവര്‍ക്കു സന്തോഷമായി.
ആറു മാസത്തിനു ശേഷം....
തിരുവനന്തപുരം ആര്‍ . സി. സി ഹോസ്പിറ്റല്‍ ...
ഡോ. ഷാജിത് അത്യാവശ്യമായി കാണണം എന്നറിയിച്ചതു കൊണ്ട് ഓടി എത്തിയതാണ്. അത്യാവശ്യമായി ഇവിടെ വരെ വരിക.എത്ര ചോദിച്ചിട്ടും കാരണം ഒന്നും പറഞ്ഞില്ല.
പിന്നെ അപ്പയും അമ്മയും ഫോണ്‍ ചെയ്തിരുന്നു നി അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം. പക്ഷേ ആരും ഒന്നും പറയുന്നില്ല.
ഡോ. ഷാജിത്തിന്‍റെ പ്രാക്ടീസ് റൂമിന് പുറത്തു വിഷാദത്തോടു നില്‍ക്കുന്നു രണ്ടു പേര്‍ . ആ മാതാപിതാക്കളുടെ മുഖത്തെ വിഷാദം അയാള്‍ കണ്ടു. അവരെ എവിടെയോ പരിചയമുള്ളതു പോലെ. ഉണ്ണിക്കുട്ടനെ കണ്ടതും അയാളുടെ മുന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവര്‍ ശ്രമിക്കുന്നതുപോലെ തോന്നി. എങ്കിലും ഉണ്ണിക്കുട്ടന്‍ അവരെ ശ്രദ്ധിക്കാതെ തന്നെ ഡോ.ഷാജിത്തിന്‍റെ പ്രാക്ടീസ്‌ റൂമിനു നേരെ നടന്നു.

പെട്ടെന്നു റൂം ഡോര്‍ തള്ളിത്തുറന്ന് വീല്‍ ചെയര്‍ പുറത്തേക്കെടുക്കാന്‍ ശ്രമിക്കുന്ന രണ്ടു നേഴ്സുമാര്‍ ... വീല്‍ ചെയറില്‍ തല മൊട്ടയടിച്ചു,  മാതാപിതാക്കളെ ദയനീയമായി നോക്കി ചിരിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി...
ആ മാതാപിതാക്കളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടെങ്കിലും വിഷാദമോ ദുഖമോ പുറത്തു കാണിക്കാതെ അവരും ചിരിക്കാന്‍ ശ്രമിക്കുന്നു.
ഉണ്ണിക്കുട്ടന്‍ അവരെ നോക്കിനിന്നു. വല്ലാത്ത ഒരു വേദന... പക്ഷേ ആ മാതാപിതാക്കളെ എവിടെയോ കണ്ട ഒരോര്‍മ്മ.
ഉണ്ണിക്കുട്ടന്‍ മെല്ലെ ഡോ ഷാജിത്തിന്‍റെ റൂമിലേക്ക്‌ കയറിപ്പോയി. ഷാജിത് ഉണ്ണിക്കുട്ടനെ സ്വീകരിച്ചിരുത്തി.
"ഇപ്പോള്‍ എത്തി ചെന്നൈയില്‍ നിന്നും?"
"രാവിലെ എത്തിയതേ ഉള്ളു."
"ഇന്നലെ ഉണ്ണിയുടെ അപ്പ വിളിച്ചിരുന്നു. ഉണ്ണി വരും എന്നു പറഞ്ഞു."
കാരണം അറിയാന്‍ മനസ്സു വിതുമ്പിയെങ്കിലും ഉണ്ണിക്കറിയേണ്ടത് മറ്റൊന്നായിരുന്നു. "ഇപ്പോള്‍ ഇവിടെ നിന്നും പോയ കുട്ടി ഏതാ? അവരെ എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ?"
"അതു ശരി നീ മറന്നുപോയോ നിഷയെ!! നീ പെണ്ണു കണ്ടു പോയ പെണ്‍കുട്ടിയെ?"
ഉണ്ണിക്കുട്ടന്‍ ഞെട്ടിപ്പോയി ...
ഭുമി തനിക്കു ചുറ്റും അതിവേഗം കറങ്ങും പോലെ....
കണ്ണില്‍ ഇരുട്ടു കയറുന്നു...
വയ്യ ....

"അതു പറയാനാ നീ ഇവിടെ വരെ വരാന്‍ പറഞ്ഞത്." 
ഡോ. ഷാജിത് തുടര്‍ന്നു.
 "അന്നു ഉണ്ണിയുടെ അപ്പ പറഞ്ഞു തന്ന അഡ്രസ്‌ പ്രകാരമായിരുന്നു ഞാന്‍ നിഷയുടെ വീട്ടില്‍ എത്തിയത്. ഞങ്ങള്‍
സംസാരിച്ചിരിക്കുമ്പോള്‍ എന്‍റെ മുന്നില്‍ തന്നെ ഈ കൂട്ടി കുഴഞ്ഞു വീഴുകയായിരുന്നു. എനിക്കു തോന്നിയ ഒരു ചെറിയ സംശയം... പക്ഷേ അതു സത്യമായിരുന്നു. ആ കുട്ടി ഇഞ്ചിഞ്ചായി മരിച്ചു
കൊണ്ടിരിയ്ക്കുകയായിരുന്നു എന്ന സത്യം. കാന്‍സര്‍ ആ കൂട്ടിയെ പൂര്‍ണ്ണമായും കവര്‍ന്നിരുന്നു. ഞാന്‍ എല്ലാം അപ്പോള്‍ത്തന്നെ ഉണ്ണിയുടെ അപ്പയെ വിളിച്ചു പറഞ്ഞിരുന്നു."

ഉണ്ണിയുടെ കണ്ണുകള്‍നിറഞ്ഞു. രണ്ടരുവിപോലെ കണ്ണീര്‍ കവിളിലൂടെ ഒഴുകി മേശപ്പുറത്ത്‌ വീണു ചിതറി.

"ഉണ്ണീ, എന്തു പറ്റി?" 
ഡോ ഷാജിത് ഓടി ഉണ്ണിയുടെ അടുത്തെത്തി.
"ഒന്നും ഞാന്‍ അറിഞ്ഞില്ല. എന്നോടു ആരും ഒന്നും പറഞ്ഞില്ല." ഉണ്ണിക്കുട്ടന്‍ വിങ്ങിപ്പൊട്ടി.
ഡോ ഷാജിത് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു, 
"അതിനു ഉണ്ണി ഒന്നും ചെയ്തില്ലല്ലോ. നിഷ മനഃപൂര്‍വം ഉണ്ണിയില്‍ നിന്നും ഒഴിഞ്ഞു പോയതല്ലേ?"
 ഡോ ഷാജിത് എല്ലാം അറിയാവുന്നതു പറഞ്ഞു.
 "നിഷ, ഉണ്ണിയെഒരുപാടു സ്നേഹിക്കുന്നു ഇപ്പോഴും.. എപ്പോഴും അതുണ്ടാകും."
"ഇല്ല ഷാജിത് ആ കുട്ടിയോട് ഞാന്‍ തെറ്റു ചെയ്തു."
"എന്തു തെറ്റ്! വേഷം മാറി പോയതോ? ആ കാര്യം പറഞ്ഞു നിഷ ഇപ്പോഴും ചിരിക്കാറുണ്ട്. പിന്നെ ഉണ്ണി അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. ഉണ്ണിയുടെ അപ്പയും അമ്മയും സഹോദരിയും മിക്കപ്പോഴും നിഷയെ വിളിക്കാറുണ്ട്, ക്ഷേമം അറിയാറുണ്ട്."

"അപ്പോള്‍ നിങ്ങള്‍ എല്ലാവരും കൂടി എന്നെ..."
 ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"എന്താ ഉണ്ണീ ഇത്?" 
വളരെ നേരിയ ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ നിഷ! "ലോകത്തിലെ ഏറ്റവും വലിയ മനസ്സിന്‍റെ ഉടമകളായ ഉണ്ണിയുടെ അച്ഛനും അമ്മയും എല്ലാം അറിഞ്ഞ ശേഷവും എന്നെ
മരുമകളായി സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ലോകത്തില്‍ കിട്ടാവുന്ന എല്ലാ ചികിത്സയും തന്ന്‍ എന്നെ രക്ഷിക്കാന്‍ അവര്‍ മുന്നോട്ടു വന്നതാണ്‌. പക്ഷേ ഒരുപാടു വൈകിപ്പോയിരുന്നു."
 അവള്‍ വീല്‍ചെയറില്‍ നിന്നും എഴുന്നേറ്റു മെല്ലെ മെല്ലെ ഉണ്ണിയുടെ അടുത്തേക്കു നടന്നടുത്തു, 
 "എന്താ ഉണ്ണി ഇന്നു മേക്കപ്പ് ഒന്നും ഇടാന്‍ സമയം കിട്ടിയില്ലേ." നിഷ അയാളുടെ മുന്നിലെത്തി ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ
കണ്ണീര്‍ തുടച്ചു.ഉണ്ണി അപ്പോഴേക്കും വിങ്ങിപ്പൊട്ടിയിരുന്നു. 

"എന്നോടു ക്ഷമിയ്ക്കൂ. ഒന്നും ഞാനറിഞ്ഞിരുന്നില്ല."

"അയ്യേ, എന്താ ഉണ്ണി, കൊച്ചു കുട്ടികളെപ്പോലെ. ഉണ്ണി എന്‍റെ ഭര്‍ത്താവ് തന്നെയാണ്. ആറുമാസം മുന്‍പ് എന്‍റെ ഭര്‍ത്താവായി ഞാന്‍ ഉണ്ണിയെ സ്വീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ താലി..! അതു വെറും ഒരു ആചാരമല്ലേ. സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പൂര്‍വികര്‍ ഉണ്ടാക്കി വച്ച വെറുമൊരാചാരം. എന്‍റെ മനസ്സ് മുഴുവന്‍ ഉണ്ണി തന്നെയാ. മനസ്സു കൊണ്ട് ഞാന്‍ ഉണ്ണിയുടെ ഭാര്യതന്നെയാണ്. എന്‍റെ ഭര്‍ത്താവിനു വേണ്ടി ഞാനെന്നും പ്രാര്‍ത്ഥിയ്ക്കാറുണ്ട്."

"നിഷ..."
 ഉണ്ണി അവളെ മാറോടു ചേര്‍ത്ത് വിങ്ങിപ്പൊട്ടി. അവളെല്ലാം മറന്നു ആ മാറില്‍ അമര്‍ന്നു. അവളെ  മനസ്സുകൊണ്ട് മിന്നു ചാര്‍ത്തിയ ഭര്‍ത്താവിന്‍റെ മാറിലേക്ക്‌ ..
അവളുടെ ശരീരത്തിന്‍റെ ചൂടു കുറഞ്ഞു കുറഞ്ഞു വരുന്നത് ഉണ്ണികുട്ടന്‍ അറിഞ്ഞിരുന്നില്ല.അയാള്‍ അവളെ സ്വന്തം മാറിലേക്കു ചേര്‍ത്തു പിടിച്ചു.നിഷയുടെ മാതാപിതാക്കള്‍ എല്ലാം നോക്കി നിശബ്ദരായി നിന്നു. ഡോ ഷാജിത്തിന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ . അയാള്‍ പോലും അറിയാതെ ആ സിമന്‍റു തറയില്‍ വീണു ചിതറി.